കശ്മീരില്‍ ബിജെപി നേതാവിനെ വധിച്ചു; ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് ബിജെപി നേതാക്കള്‍

ആഗസ്തിൽ സായുധർ വധിക്കുന്ന കശ്മീരിലെ രണ്ടാമത്തെ ബിജെപി നേതാവാണ് ദര്‍.

Update: 2021-08-18 00:49 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബിജെപി നേതാവിനെ സായുധർ വെടിവച്ച് കൊന്നു. ഹോംഷാലിബാഗ് മണ്ഡലം പ്രസിഡന്റ് ജാവീദ് അഹമ്മദ് ദര്‍ ആണ് മരിച്ചത്. കശ്മീരിലെ കുല്‍ഗാം ജില്ലയിലുള്ള ബ്രസ്‌ലൂ ജാഗിര്‍ ഗ്രാമത്തില്‍ വച്ചാണ് സായുധർ അദ്ദേഹത്തിനു നേരെ വെടിവച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ കശ്മീര്‍ ബിജെപി ഘടകം അപലപിച്ചു. ഭീരുത്വം നിറഞ്ഞതും നാണംകെട്ടതുമായ നടപടിയാണ് സായുധരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബിജെപി കുറ്റപ്പെടുത്തി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആഗസ്തിൽ സായുധർ വധിക്കുന്ന കശ്മീരിലെ രണ്ടാമത്തെ ബിജെപി നേതാവാണ് ദര്‍. ആ​ഗസ്ത് ഒമ്പതിന് ബിജെപി കിസാന്‍ മോര്‍ച്ച പ്രസിഡന്റും സര്‍പഞ്ചുമായ ഗുലാം റസൂല്‍ ദറിനെയും ഭാര്യ ജോഹറ ബാനുവിനെയും സായുധർ വധിച്ചിരുന്നു. അനന്ത്നാഗിലെ ലാല്‍ചൗക്ക് പ്രദേശത്ത് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ കടന്നു കയറിയാണ് ഇരുവരെയും വധിച്ചത്.