മുൻ മന്ത്രി സുവേന്ദു അധികാരിയുടെ നാട്ടിൽ മൂന്ന് പാർട്ടി ഓഫീസുകൾ ബിജെപി പിടിച്ചെടുത്തെന്ന് തൃണമൂൽ കോൺഗ്രസ്

എന്നാൽ ബിജെപി ആരോപണം നിഷേധിക്കുകയും തങ്ങളുടെ പ്രവർത്തകരാരും ഇത്തരം സംഭവങ്ങളിൽ പങ്കാളികളല്ലെന്നും അവകാശപ്പെട്ടു.

Update: 2020-11-28 16:27 GMT

ഖജുരി: പശ്ചിമ ബംഗാളിലെ പൂർബ മേദിനിപൂർ ജില്ലയിലെ മൂന്ന് പാർട്ടി ഓഫീസുകൾ ബിജെപി പിടിച്ചെടുത്തുവെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്. മമത ബാനർജി മന്ത്രിസഭയിൽ നിന്ന് മുതിർന്ന മന്ത്രി സുവേന്ദു അധികാരി രാജിവച്ചതിന് പിന്നാലെയാണ് സംഭവം.

എന്നാൽ ബിജെപി ആരോപണം നിഷേധിക്കുകയും തങ്ങളുടെ പ്രവർത്തകരാരും ഇത്തരം സംഭവങ്ങളിൽ പങ്കാളികളല്ലെന്നും അവകാശപ്പെട്ടു. ചില വിഷയങ്ങളിൽ പാർട്ടി നേതൃത്വവുമായി സുവേന്ദു അധികാരിക്ക് അതൃപ്തിയുണ്ടെന്നാണ് റിപോർട്ട്. അധികാരി രാജിവച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം തൃണമൂൽ കോൺഗ്രസിന്റെ ബൂത്ത് ലെവൽ പാർട്ടി ഓഫീസുകൾ ബിജെപി പ്രവർത്തകർ പിടിച്ചെടുത്തതായി ഖജുരി എംഎൽഎ രഞ്ജിത് മൊണ്ടാൽ പറഞ്ഞു.

ഞങ്ങളുടെ ഓഫീസുകളിൽ ബിജെപി പതാകകൾ സ്ഥാപിക്കുകയും തൃണമൂലിന്റെ പതാകകൾ നശിപ്പിക്കുകയും ചെയ്തു. ഓഫീസുകൾ ബിജെപിയുടേതാണെന്നാണ് അവർ അവകാശപ്പെട്ടത്. ബിജെപിക്ക് എങ്ങനെ ഞങ്ങളുടെ ഓഫീസുകൾക്ക് മേൽ അവകാശവാദം ഉന്നയിക്കാനാകുമെന്നത് ഞങ്ങൾക്ക് അറിയില്ല. നന്ദിഗ്രാമിലോ ഖജുരിയിലോ അവർക്ക് ഓഫീസുകൾ ഉണ്ടായിരുന്നില്ലെന്നും മൊണ്ടാൽ പറഞ്ഞു.

എന്നാൽ പാർട്ടി ഉടൻ തന്നെ ഓഫീസുകൾ തിരിച്ചുപിടിക്കുമെന്ന് എം‌എൽ‌എ രഞ്ജിത് മൊണ്ടാൽ ഉറപ്പിച്ചു പറഞ്ഞു. കുൽത്ത, അമിയാചക്, പട്‌ന എന്നിവിടങ്ങളിലെ മൂന്ന് പാർട്ടി ഓഫീസുകൾ ബിജെപി പ്രവർത്തകർ കൊള്ളയടിച്ചതായി പ്രാദേശിക തൃണമൂൽ നേതാവ് അംഗം ഷെയ്ഖ് നൗഷാദ് അവകാശപ്പെട്ടു.