ബിഹാറില്‍ നേരിയ ഭൂചലനം; ആളപായമില്ല

നളന്ദയില്‍നിന്നും 20 കിലോ മീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി. മൂന്ന് സെക്കന്റോളം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് പട്‌നയിലെ ജനങ്ങള്‍ പറയുന്നത്.

Update: 2021-02-15 18:27 GMT

പട്‌ന: ബിഹാറില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാത്രി 9.23 ഓടെ തലസ്ഥാന നഗരിയായ പട്‌നയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇതുവരെയായും ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനമുണ്ടായതായും എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

എല്ലാവരുടെയും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിതമായ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറണമെന്നും തേജശ്വി യാദവ് അഭ്യര്‍ഥിച്ചു. നളന്ദയില്‍നിന്നും 20 കിലോ മീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി. മൂന്ന് സെക്കന്റോളം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് പട്‌നയിലെ ജനങ്ങള്‍ പറയുന്നത്. നേരത്തെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലും ഭൂചലനമുണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രതയാണ് ഭൂകമ്പത്തിനുണ്ടായിരുന്നത്. പോര്‍ട്ട് ബ്ലെയറിന് തെക്ക് കിഴക്ക് 258 കിലോമീറ്റര്‍ ദൂരത്ത് വൈകീട്ട് 7.23ഓടുകൂടിയാണ് ഭൂകമ്പമുണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇടയ്ക്കിടെ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്. ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Tags:    

Similar News