ബിഹാറിൽ മന്ത്രിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു
ഒഴാഴ്ച മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുമായി നിയമസഭാ മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനത്തിലായിരുന്നു മന്ത്രി
പട്ന: ബിഹാറിൽ ഒരു മന്ത്രിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. പിന്നാക്കവിഭാഗം വകുപ്പ് മന്ത്രിയായ വിനോദ് കുമാർ സിങ്ങിനാണ് രോഗം സ്ഥിരീകരിച്ചത്.ഇവരെ കയ്ത്താറിലെ കൊവിഡ് ചികിൽസാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ വച്ച് നടന്ന ഉന്നതതല യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. മന്ത്രിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ സാമ്പിളുകൾ ശേഖരിച്ചതായി കയ്ത്താർ ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. നേരത്തേ ബിഹാറിൽ ഒരു എംഎൽഎക്കും കൊവിഡ് ബാധിച്ചിരുന്നു.
സംസ്ഥാനത്ത് കൊവിഡ് 19 ബാധിക്കുന്ന ആദ്യ മന്ത്രിയാണ് വിനോദ് കുമാർ സിങ്. രണ്ട് പേരുടെയും ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഒഴാഴ്ച മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുമായി നിയമസഭാ മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനത്തിലായിരുന്നു മന്ത്രിയെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്.
സംശയം തോന്നിയ ഉടന്‍ തന്നെ ഒരു ഹോട്ടലിലേക്ക് താമസം മാറിയതായാണ് മന്ത്രി വിശദമാക്കുന്നത്. സീമാഞ്ചല്‍ മേഖലയിലാണ് മന്ത്രിയുടെ നിയമസഭാ മണ്ഡലമുള്ളത്. നേരത്തെ മുതിര്‍ന്ന ആര്‍ജെഡി നേതാവിനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.