കൊവാക്‌സിന്‍ ആദ്യഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി സ്ഥിരീകരിച്ച് ഭാരത് ബയോടെക്
പ്രതികൂല സംഭവമുണ്ടായ വിവരം കമ്പനി ഡിസിജിഐയെ അറിയിച്ചിരുന്നില്ലെന്ന റിപോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ കമ്പനി വിശദീകരണം
ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കൊവാക്സിന്റെ ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സംഭവമുണ്ടായതായി സ്ഥിരീകരിച്ച് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. 24 മണിക്കൂറിനുള്ളിൽ ഈ വിവരം ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ (ഡിസിജിഐ) അറിയിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
പ്രതികൂല സംഭവമുണ്ടായ വിവരം കമ്പനി ഡിസിജിഐയെ അറിയിച്ചിരുന്നില്ലെന്ന റിപോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ കമ്പനി വിശദീകരണം നൽകിയത്. ആഗസ്തിൽ നടന്ന ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലുണ്ടായ പ്രതികൂല സംഭവം 24 മണിക്കൂറിനുള്ളിൽ തന്നെ സിഡിഎസ്സിഒ-ഡിസിജിഐ അധികൃതരെ അറിയിച്ചിരുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
അതേക്കുറിച്ച് വിശദമായി പരിശോധിച്ചുവെന്നും വാക്സിനുമായി ബന്ധപ്പെട്ടതല്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും കമ്പനി വിശദീകരിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റിപോർട്ട് കൊവാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം കഴിഞ്ഞ ദിവസം ഹരിയാനയിൽ ആരംഭിച്ചിരുന്നു. അടുത്ത വർഷം തുടക്കത്തോടെ വാക്സിൻ ലഭ്യമാകുമെന്നാണ് റിപോർട്ടുകൾ.