രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രി

Update: 2023-12-12 11:55 GMT
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രിയാകും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ബിജെപി നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. വസുന്ധരയെ ദില്ലിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. വസുന്ധര തന്നെയാണ് മുഖ്യമന്ത്രിയായി ഭജന്‍ലാലിന്റെ പേര് പ്രഖ്യാപിച്ചത്.

സംഗനേര്‍ മണ്ഡലത്തിലെ എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ്മ ബ്രാഹ്‌മണ സമുദായാംഗമാണ്. ആര്‍എസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയതായിരുന്നു ഇദ്ദേഹം. ദീര്‍ഘകാലം ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജകുടുംബാംഗം ദിയാകുമാരി ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രേംചന്ദ് ബൈഡ്വയും ഉപമുഖ്യമന്ത്രിയാകും.

തെരഞ്ഞെടുപ്പില്‍ ജയിച്ച മൂന്ന് സംസ്ഥാനത്തും ബിജെപി പുതുമുഖങ്ങളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിഷ്ണു ദേവ് സായ് ആണ് ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയായത്. മധ്യപ്രദേശില്‍ മുന്‍ മന്ത്രിയും ഉജ്ജെയിന്‍ എംഎല്‍എയുമായ മോഹന്‍ യാദവിനെയാണ് മുഖ്യമന്ത്രിയാക്കിയത്. മധ്യപ്രദേശില്‍ 18 വര്‍ഷത്തിലേറെ മുഖ്യമന്ത്രിയായിരുന്ന, വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍ അവസാന നിമിഷം വരെ കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇവിടെയും നിര്‍ണായകമായി. രോഷം മറികടക്കാനാണ് ഒബിസി വിഭാഗത്തില്‍ നിന്ന് പുതുമുഖത്തെ കൊണ്ടുവന്നത്.






Tags: