ബംഗളൂരു സ്‌ഫോടനക്കേസ്: യുഎപിഎ നിയമത്തിനെതിരേ സക്കരിയയുടെ മാതാവ് സുപ്രിംകോടതിയില്‍

ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ബംഗളൂരു സ്‌ഫോടനക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് 11 വര്‍ഷമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ് സക്കരിയ.

Update: 2020-03-07 15:13 GMT

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മാതാവ് യുഎപിഎ നിയമത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ചു. യുഎപിഎ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്താണ് മാതാവ് ബിയ്യുമ്മയും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും സംയുക്തമായി സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ബംഗളൂരു സ്‌ഫോടനക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് 11 വര്‍ഷമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ് സക്കരിയ. 1967 ല്‍ നടപ്പാക്കിയ യുഎപിഎ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ ഭരണഘടനാ അനുച്ഛേദങ്ങളായ 14 നും 19 നും 21 നും എതിരാണ് നിയമം. യുഎപിഎ നിയമഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനംകൂടിയാണ്. യുഎപിഎ പോലുള്ള നിയമങ്ങളിലകപ്പെടുന്നവര്‍ക്ക് പരോള്‍ ലഭിച്ചാലും നാട്ടിലെത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരുന്ന കാര്യവും കോടതിയുടെ മുന്നിലെത്തിക്കും. മകന്റെ മോചനമെന്ന ആവശ്യത്തിനുമപ്പുറം യുഎപിഎ നിയമംതന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുപ്രിംകോടതിയെ സമീപിച്ചതിലൂടെ ബിയ്യുമ്മ ലക്ഷ്യമിടുന്നത്.

2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്‌ഫോടനക്കേസിലെ എട്ടാംപ്രതിയാണ് സക്കരിയ. ബോംബുണ്ടാക്കാന്‍ ടൈമറും മൈക്രോചിപ്പും നിര്‍മിക്കാന്‍ സഹായിച്ചുവെന്ന കുറ്റമാണ് സക്കരിയയ്‌ക്കെതിരേ ചുമത്തിയത്. 2009 ഫെബ്രുവരി അഞ്ചിനാണ് സക്കരിയയെ തിരൂരില്‍ അദ്ദേഹം ജോലിചെയ്യുന്ന മൊബൈല്‍ കടയില്‍നിന്ന് കര്‍ണാടക പോലിസ് അറസ്റ്റുചെയ്യുന്നത്. അറസ്റ്റ് നടക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് സക്കരിയയെ പിടിച്ചുകൊണ്ടുപോയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. 

Tags: