ബാരാമതി വിമാനാപകടം: മഹാരാഷ്ട്രയില്‍ നീതി കിട്ടിയില്ല: കര്‍ണാടക പോലിസിന് പരാതി നല്‍കി രോഹിത്

Update: 2026-03-26 08:47 GMT

മുംബൈ:അജിത് പവാറിന്റെ മരണത്തില്‍ അട്ടിമറി സംശയം ഉന്നയിച്ച് രംഗത്തുള്ള ബന്ധു രോഹിത് പവാര്‍ എംഎല്‍എ കര്‍ണാടക പോലിസില്‍ പരാതി നല്‍കി. അപകടത്തെക്കുറിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുംബൈയിലും ബാരാമതിയിലും നല്‍കിയ പരാതികളില്‍ മഹാരാഷ്ട്ര പോലിസ് കേസെടുക്കാത്ത സാഹചര്യത്തിലാണു കര്‍ണാടകയില്‍ 'സീറോ എഫ്‌ഐആര്‍' ഫയല്‍ ചെയ്തതെന്നു രോഹിത് പവാര്‍ അറിയിച്ചു.

''രാജ്യത്തെ ഏതു പോലിസ് സ്റ്റേഷനിലും പരാതി ഫയല്‍ ചെയ്യാവുന്ന സംവിധാനമാണു സീറോ എഫ്‌ഐആര്‍. കര്‍ണാടകയില്‍ റജിസ്റ്റര്‍ ചെയ്ത പരാതി അവര്‍ മഹാരാഷ്ട്ര പോലിസിനു കൈമാറി'' രോഹിത് പറഞ്ഞു. ''സിബിഐ അന്വേഷണം സംബന്ധിച്ച എന്റെ ആവശ്യത്തോടും മഹാരാഷ്ട്ര സര്‍ക്കാര്‍ മൗനം പുലര്‍ത്തുകയാണ്. മുതിര്‍ന്ന നേതാവിന്റെ മരണത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നിട്ടും വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. അപകടത്തില്‍പെട്ട വിമാനത്തിന്റെ ഉടമകളായ വിഎസ്ആര്‍ കമ്പനിയെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടായിട്ടില്ല.

എന്‍സിപി അജിത് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളെല്ലാം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മൗനത്തിലാണ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിട്ട് നാളുകളായി. സിബിഐ അന്വേഷണം വേണമെന്ന് അജിത്തിന്റെ ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറും ആവശ്യപ്പെട്ടിരുന്നു. അക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ല'' രോഹിത് പവാര്‍ പറഞ്ഞു.




Tags: