ബിജെപി ബന്ധം; അസമില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

Update: 2020-10-09 18:31 GMT

ഗുവാഹത്തി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജ്ദീപ് ഗോവാലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

അസമിലെ ലഖിപൂരില്‍ നിന്നുള്ള എംഎല്‍എയാണ് രാജ്ദീപ് ഗോവാല. കുറച്ച് കാലങ്ങളായി ഇദ്ദേഹത്തിനെതിരേ ബിജെപി ബന്ധം ആരോപിക്കപ്പെട്ടിരുന്നു. ​ഗോവാല ബിജെപിയിൽ ചേരുമെന്ന റിപോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് രാജ്ദീപ് ഗോവാലെയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരുമെന്ന് ബിജെപി നേതാവും അസ്സം ആരോഗ്യ വകുപ്പ് മന്ത്രിയുമായ ഹേമന്ത ബിശ്വ ശര്‍മ്മ അവകാശവാദം ഉന്നയിച്ചിരുന്നു.