ആര്യന്‍ഖാന് ആശ്വാസം; എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫിസില്‍ ഹാജരാവേണ്ടെന്ന് കോടതി

Update: 2021-12-15 10:25 GMT

മുംബൈ: ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഓഫിസില്‍ ഹാജരാവുന്നതില്‍ ഇളവ് വേണമെന്ന ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ആവശ്യം അംഗീകരിച്ച് ബോംബെ ഹൈക്കോടതി. ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എന്‍സിബി ഓഫിസില്‍ ഹാജരാവണമെന്ന നിബന്ധന കോടതി ഒഴിവാക്കി. ജസ്റ്റിസ് എന്‍ ഡബ്ല്യൂ സാംബ്രെയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. മതിയായ സമയം നല്‍കിയാല്‍ എന്‍സിബി എപ്പോള്‍ എവിടെ വിളിച്ചാലും ആര്യന്‍ എത്തുമെന്ന് അപേക്ഷ പരിശോധിച്ച ശേഷം ജസ്റ്റിസ് സാംബ്രെ അഭിപ്രായപ്പെട്ടു.

എന്നാല്‍, മറ്റ് ഇടങ്ങളിലേക്കുള്ള യാത്രാവിവരങ്ങളെല്ലാം എന്‍സിബി ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആഴ്ചതോറും എന്‍സിബി ഓഫിസിലെത്തുമ്പോള്‍ മാധ്യമങ്ങളുടെ നിരന്തര ചോദ്യങ്ങള്‍ക്ക് താന്‍ ഇരയാവുകയാണെന്നായിരുന്നു ആര്യന്റെ പരാതി. അതിനാല്‍, കനത്ത പോലിസ് സുരക്ഷയും ആവശ്യമായിവരുന്നു. ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാന്‍ അനുവദിക്കണമെന്നും എല്ലാ ആഴ്ചയും എന്‍സിബി ഓഫിസില്‍ ഹാജരാവുന്നതില്‍ ഇളവ് നല്‍കണമെന്നും ഹരജിയില്‍ ആര്യന്‍ അഭ്യര്‍ഥിച്ചു.

നിലവില്‍ എന്‍സിബിയുടെ ഡല്‍ഹിയിലെ കേന്ദ്രസംഘമാണ് ആര്യന്‍ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്. സംഘത്തില്‍നിന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ ഒഴിവാക്കുകയും ചെയ്തിരുന്നു. അതിനാല്‍, മുംബൈ ഓഫിസില്‍ ഇനിയും ഹാജരാവേണ്ട സാഹചര്യമില്ലെന്നാണ് ആര്യന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഒക്‌ടോബര്‍ മൂന്നിന് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. നിരോധിത മയക്കുമരുന്ന് കൈവശം വയ്ക്കല്‍, ഉപഭോഗം, വില്‍പ്പന, വാങ്ങല്‍, ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ആര്യന്‍ഖാനെതിരേ ചുമത്തിയിരുന്നത്.

Tags: