കന്യാസ്ത്രീകളുടെ അറസ്റ്റ്; പോലിസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് പെണ്‍കുട്ടി

Update: 2025-08-03 17:31 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടികളില്‍ ഒരാള്‍. കന്യാസ്ത്രീകള്‍ക്കെതിരെ പോലിസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി കമലേശ്വരി പ്രധാന്‍ ഒരു മലയാളം മാധ്യമത്തോട് വെളിപ്പെടുത്തി. ആരുയെടും നിര്‍ബന്ധപ്രകാരമല്ല ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്നും പെണ്‍കുട്ടി പ്രതികരിച്ചു. താനും സുഹൃത്തുക്കളും ആത്മഹത്യയുടെ വക്കിലാണെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

വലിയ ഭീഷണി നേരിടുകയാണ് കമലേശ്വരി വെളിപ്പെടുത്തുന്നത്. തന്നെ ജ്യോതി ശര്‍മ അടക്കം മര്‍ദ്ദിച്ചു. ജാതി പറഞ്ഞും അവര്‍ അധിക്ഷേപിച്ചു. വലിയ സമ്മര്‍ദ്ദം ചെലുത്തിയാണ് കന്യാസ്ത്രീകള്‍ക്കെതിരെ പോലിസ് ബലമായി മൊഴിയില്‍ ഒപ്പിട്ടുവാങ്ങിയത്. വീട്ടിലെ സാഹചര്യം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ജോലിക്ക് പോയതെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളെ നേരത്തെ പരിചയമുണ്ട്. പാചക ജോലി ചെയ്യുന്ന 10000 രൂപ മാസശമ്പളം ലഭിക്കുമായിരുന്നു. ആരുടെയും നിര്‍ബന്ധ പ്രകാരമല്ല ആഗ്രയിലേക്ക് പോകാന്‍ ഇറങ്ങിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. നിലവില്‍ പോലിസില്‍ ജ്യോതി ശര്‍മയ്‌ക്കെതിരെ അടക്കം പരാതി നല്‍കിയിട്ടുണ്ട്. പോലിസ് കേസെടുക്കുമോ എന്ന കാര്യം അറിയില്ല. വലിയ പ്രതിസന്ധിയിലൂടെയാണ് ജീവിതം കടന്നുപോകുന്നതെന്നും കമലേശ്വരി കൂട്ടിച്ചേര്‍ത്തു.