കോടതിയലക്ഷ്യ കേസില്‍ മാപ്പുപറഞ്ഞ് അര്‍ണബ് ഗോസ്വാമി

2016ല്‍ പച്ചൗരി ഹരജി നല്‍കുമ്പോള്‍ അര്‍ണബ് ഗോസ്വാമി ടൈംസ് നൌവിലായിരുന്നു.

Update: 2023-05-26 10:29 GMT

ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞ് റിപബ്ലിക് ടി.വി ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ അര്‍ണബ് ഗോസ്വാമി. എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടി.ഇ.ആര്‍.ഐ) മുന്‍ മേധാവി ആര്‍.കെ പച്ചൗരി നല്‍കിയ ഹരജിയിലാണ് അര്‍ണബിന് മാപ്പുപറയേണ്ടിവന്നത്. ഡല്‍ഹി ഹൈക്കോടതിയിലാണ് മാപ്പു പറഞ്ഞത്.

2016ല്‍ പച്ചൗരി ഹരജി നല്‍കുമ്പോള്‍ അര്‍ണബ് ഗോസ്വാമി ടൈംസ് നൌവിലായിരുന്നു. പച്ചൗരിക്കെതിരായ ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് അര്‍ണബ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് 2016 ഫെബ്രുവരിയിലാണ് പച്ചൗരി കോടതിയലക്ഷ്യ ഹരജി നല്‍കിയത്. തന്നെ മാധ്യമ വിചാരണയ്ക്ക് വിധേയനാക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ അപകീര്‍ത്തികരമാണെന്നും പച്ചൗരി ഹരജിയില്‍ പറഞ്ഞിരുന്നു. 2020ല്‍ അദ്ദേഹം അന്തരിച്ചു.

അര്‍ണബ് ഗോസ്വാമി ഏപ്രില്‍ 28ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നതിങ്ങനെ- 'ബഹുമാനപ്പെട്ട കോടതിയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. മാപ്പപേക്ഷ സ്വീകരിച്ച് എനിക്കെതിരായ നടപടികള്‍ ഉടനടി അവസാനിപ്പിക്കാന്‍ ദയവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഈ കോടതിയുടെ ഉത്തരവുകള്‍ മനഃപൂര്‍വം അനുസരിക്കാത്ത പ്രവൃത്തി ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല'.





Tags:    

Similar News