പിതാവ് പ്രവാചക പാത പിന്തുടരുന്നതില്‍ അഭിമാനം: എആര്‍ റഹ്മാന്റെ മകള്‍ ഖദീജ

ലോകം റഹ്മാനെ അറിയുന്നത് പുരസ്‌കാരങ്ങളിലൂടെയും ഗാനങ്ങളിലൂടെയുമാണ്. എന്നാല്‍, തന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഉന്നത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ പിതാവാണ് എആര്‍ റഹ്മാന്‍. പ്രവാചകന്‍ മുഹമ്മദിനെ മാതൃകയാക്കി ജീവിതം നയിക്കുന്ന ഈ പിതാവില്‍ നിന്നാണു സ്‌നേഹം, കരുണ, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങള്‍ താന്‍ പഠിച്ചത്-മകള്‍ ഖദീജ പറഞ്ഞു

Update: 2019-02-06 13:29 GMT

മുംബൈ: സംഗീത സംവിധായകനും ഗായകനുമായ എആര്‍ റഹ്മാന്റെ കാരുണ്യത്തെ വാനോളം പുകഴ്ത്തി മകള്‍ ഖദീജ. റഹ്മാന് ഓസ്‌കാര്‍ ലഭിച്ച സ്ലംഡോഗ് മില്ല്യണയര്‍ സിനിമയിലെ ഗാനത്തിന്റെ പത്താം വാര്‍ഷികാഘോഷ വേളയിലാണു എആര്‍ റഹ്മാനെന്ന പിതാവിനെ ഖദീജ പരിചയപ്പെടുത്തിയത്. ലോകം റഹ്മാനെ അറിയുന്നത് പുരസ്‌കാരങ്ങളിലൂടെയും ഗാനങ്ങളിലൂടെയുമാണ്. എന്നാല്‍, തന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഉന്നത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ പിതാവാണ് എആര്‍ റഹ്മാന്‍. പ്രവാചകന്‍ മുഹമ്മദിനെ മാതൃകയാക്കി ജീവിതം നയിക്കുന്ന ഈ പിതാവില്‍ നിന്നാണു സ്‌നേഹം, കരുണ, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങള്‍ താന്‍ പഠിച്ചത്. പിതാവിന്റെ സാമൂഹിക-ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പലതും താനറിഞ്ഞത്് തന്നെ ഇത്തരം കാരുണ്യ പ്രവര്‍ത്തികളുടെ ഫലം അനുഭവിച്ചവരില്‍ നിന്നാണ്. ഓസ്‌കാര്‍ പുരസ്‌കാര ലബ്ദിക്കു മുമ്പും ശേഷവും സ്വഭാവത്തിലോ മറ്റോ തരിമ്പും മാറ്റം വരാത്ത വ്യക്തി. അവാര്‍ഡുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അഹംഭാവത്തിന്റെ ചെറിയൊരു കണിക പോലുംകൊണ്ടുവന്നിട്ടില്ല- വികാര നിര്‍ഭരമായി മകള്‍ പറഞ്ഞു. തങ്ങളോടുത്തു ചിലവഴിക്കുന്ന സമയത്തില്‍ ചെറിയ കുറവു വന്നു എന്നതു മാത്രമാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ശേഷം വന്ന മാറ്റമെന്നും ചെറിയൊരു യാത്ര തങ്ങളോടൊന്നിച്ചു നടത്തിയാല്‍ തീരാവുന്ന പ്രശ്‌നമാണതെന്നും മകള്‍ പറഞ്ഞതോടെ സദസ്സ് ഒന്നടങ്കം റഹ്മാനെന്ന സ്‌നേഹനിധിയായ പിതാവിനെ തിരിച്ചറിയുകയായിരുന്നു. സ്ലംഡോഗ് മില്ല്യണയര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം ഒത്തുചേര്‍ന്ന വേദിയിലായിരുന്നു റഹ്മാന്റെയും മകളുടെയും മനസ്സു തുറക്കല്‍

Tags:    

Similar News