സിഎഎ വിരുദ്ധ സമരം; ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി നേതാക്കൾക്കെതിരേ എഫ്ഐആർ
പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചെന്നും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി നേതാക്കൾക്കെതിരേ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ തെലങ്കാന പോലിസിന്‍റെ പ്രതികാര നടപടി. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രൂപീകരിച്ച എച്ച്സിയു എഗയിന്‍സ്റ്റ് എന്‍ആര്‍സി, സിഎഎ കോര്‍ഡിനേഷന്‍ കമ്മിറ്റിയും മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാല(മാനു) വിദ്യാര്‍ഥി യൂനിയനും സംയുക്തമായി കഴിഞ്ഞ ഫെബ്രുവരി 21ന് മാനുവില്‍ നടത്തിയ പരിപാടിക്കെതിരെയാണ് തെലങ്കാന പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എംഎസ്എഫ്, ഫ്രറ്റേണിറ്റി, എസ്ഐഒ, ബിഎസ്എഫ്, എന്‍എസ് യു, , ജെകെഎസ്എ, എഐഎസ്എ എന്നീ സംഘടനകളുടെ നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചെന്നും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
എംഎസ്എഫ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല യൂനിറ്റ് പ്രസിഡന്റും മുന്‍ യൂനിയന്‍ ഭാരവാഹി കൂടിയായ കോഴിക്കോട് സ്വദേശി ആഷിഖു റസൂല്‍, ഫ്രറ്റേണിറ്റി പ്രവർത്തകൻ ജിയാദ് ഹുസൈന്‍, താഹിര്‍ ജമാല്‍, ജമ്മു കശ്മീര്‍ വിദ്യാര്‍ഥി യൂനിയന്‍ യൂനിറ്റ് പ്രസിഡന്‍റ് ഹാദിഫ്, ബിഎസ്എഫ് യൂനിറ്റ് കമ്മിറ്റി അംഗം മണികണ്ഠ, എഐഎസ്എ യൂനിറ്റ് സെക്രട്ടറി സോണാല്‍, എന്‍എസ് യു യൂനിറ്റ് പ്രസിഡന്‍റ് സ്നേഹ ജോര്‍ജ്, അനന്തു രാജഗോപാൽ, സൗരബ് കുമാർ തുടങ്ങി പതിനാലോളം പേർക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇവര്‍ക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 34,143,188 R/W വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. റായ്ദുർഗം പോലിസാണ് കേസെടുത്തിരിക്കുന്നത്. മാനു സർവകലാശാലയുടെ അഅനുമതിയില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും സർവകലാശാലയിലെ സമാധാനന്തരീക്ഷം തകർത്തുവെന്നും പോലിസ് എഫ്ഐആറിൽ ആരോപിക്കുന്നു.
