അപ്രതീക്ഷിത പ്രഖ്യാപനം; രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ഗൗതം ഗംഭീര്‍

Update: 2024-03-02 06:12 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം മതിയാക്കുന്നു. ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ വീണ്ടും സജീവമാകുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണം എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി ഗംഭീര്‍ ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കാന്‍ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് നന്ദി പറയുന്നതായും ഗംഭീറിന്റെ ട്വീറ്റിലുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക ബിജെപി ഉടന്‍ പ്രഖ്യാപിക്കാനിരിക്കേയാണ് അപ്രതീക്ഷിതമായി ഗൗതം ഗംഭീറിന്റെ പ്രഖ്യാപനം.

ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ ഗംഭീറിന് വീണ്ടും മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കില്ല എന്ന അഭ്യൂഹം ശക്തമായിരുന്നു. 2019 മുതല്‍ ദില്ലിയില്‍ ബിജെപിയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു ഗംഭീര്‍. 2019 മാര്‍ച്ച് 22നാണ് അന്നത്തെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രവി ശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗംഭീര്‍ 695,109 വോട്ടുകളുമായി ലോക്സഭയിലെത്തി. രണ്ടാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരവിന്ദര്‍ സിംഗ് ലവ്ലിയെക്കാള്‍ 391,224 വോട്ടുകളുടെ ഭൂരിപക്ഷം ഗംഭീര്‍ നേടി. എഎപിയുടെ അതിഷി മര്‍ലേനയായിരുന്നു മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. 2003 മുതല്‍ 2016 വരെ ടീം ഇന്ത്യയുടെ ഓപ്പണറായിരുന്നു ഗൗതം ഗംഭീര്‍.


Tags:    

Similar News