ബന്ദിനിടയിൽ തിക്രി അതിർത്തിയിൽ 32 കാരനായ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി

സോണിപത്തിലെ ഗോഹാന പ്രദേശത്ത് താമസിക്കുന്ന അജയ് മൂർ എന്ന കർഷകനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Update: 2020-12-08 10:46 GMT

ന്യൂഡൽഹി: ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള 32 കാരനായ കർഷകനെ തിക്രി അതിർത്തിയിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലും പരിസരത്തുമുള്ള കർഷകരുടെ പ്രതിഷേധം പതിമൂന്നാം ദിവസമായ ഇന്ന് ഭാരത് ബന്ദ് ആചരിക്കുന്നതിനിടെയാണ് സംഭവം.

സോണിപത്തിലെ ഗോഹാന പ്രദേശത്ത് താമസിക്കുന്ന അജയ് മൂർ എന്ന കർഷകനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വിവരം ഇയാളുടെ കുടുംബാംഗങ്ങളെ അറിയിച്ചതായി പോലിസ് പറഞ്ഞു.

മൂർ ഒരു പാർക്കിൽ ഉറങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരണകാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ നവംബർ 26 മുതൽ ആയിരക്കണക്കിന് കർഷകർ ദേശീയ തലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ പ്രതിഷേധിക്കുന്നുണ്ട്. കർഷക സംഘടനകളുടെ നേതാക്കൾ കേന്ദ്ര സർക്കാരുമായി പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം പരാജയമായിരുന്നു.