ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടിലെ ക്രമക്കേട്; ആമസോണ്‍ ഇന്ത്യ മേധാവിക്ക് ഇഡിയുടെ സമന്‍സ്

Update: 2021-11-28 05:11 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ പലചരക്കു വ്യാപാര രംഗത്തെ ഏറ്റവും വലിയ സാന്നിധ്യങ്ങളിലൊന്നായ ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് ആമസോണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. അടുത്തയാഴ്ചയാണ് വിളിച്ചുവരുത്തുക. 2019ല്‍ ഏകദേശം 1,400 കോടി രൂപയുടെ ഇടപാടില്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ 49 ശതമാനം ഓഹരികള്‍ ആമസോണ്‍ വാങ്ങിയിരുന്നു.

ഈ ഇടപാടില്‍ ഇന്ത്യയുടെ വിദേശനാണ്യ വിനിമയ നിയമമായ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ)യുടെ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ആമസോണ്‍ ഇന്ത്യക്കെതിരേ ഫെമ കേസ് ഫയല്‍ ചെയ്തത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ഫ്യൂച്ചര്‍ റീട്ടെയില്‍ ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്. ഇത് തടയാന്‍ ആമസോണ്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആമസോണും അംബാനിയും ഇന്ത്യയിലും വിദേശത്തും കോടതികളില്‍ പോരാടുകയാണ്.

കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് എതിരാളികളായ ഇന്ത്യന്‍ കമ്പനി റീട്ടെയില്‍ ആസ്തികള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടപ്പോള്‍ കരാര്‍ ലംഘനം ഉയര്‍ത്തിക്കാട്ടി ഫ്യൂച്ചര്‍ റീട്ടെയിലുമായുള്ള കരാര്‍ ആമസോണ്‍ തടഞ്ഞിരുന്നു. ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്‌റ്റോറുകള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വില്‍ക്കാനുള്ള പദ്ധതി 2019 ലെ പങ്കാളിത്ത കരാര്‍ ലംഘിക്കുന്നുവെന്നാണ് ആമസോണ്‍ പറയുന്നത്. അതേസമയം, ഇടപാട് പരാജയപ്പെട്ടാല്‍ കമ്പനി തകരുമെന്നാണ് കടബാധ്യതയുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് പറയുന്നത്.

Tags:    

Similar News