കര്‍ഷകപ്രക്ഷോഭം: പാകിസ്താനില്‍നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നു; ആരോപണവുമായി അമരീന്ദര്‍ സിങ്

കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് പുതിയ നിര്‍ദേശങ്ങളും അമരീന്ദര്‍ സിങ് മുന്നോട്ടുവച്ചു. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷികനിയമങ്ങള്‍ രണ്ടുവര്‍ഷത്തേക്ക് മരവിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. 'എല്ലാ യുദ്ധവും അവസാനിച്ചേ തീരൂ. രണ്ടാം ലോകമഹായുദ്ധമായാലും ഇവിടെ നടക്കുന്ന കര്‍ഷകരുടെ യുദ്ധമായാലും, എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരൂ.

Update: 2021-02-21 05:50 GMT

ചണ്ഡിഗഢ്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്ത് പ്രക്ഷോഭം ശക്തമായതിനുശേഷം പാകിസ്താനില്‍നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുകയാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അമരീന്ദര്‍ സിങ് കര്‍ഷക സമരത്തില്‍ പാക് ഇടപെടലെന്ന ഗുരുതരമായ ആരോപണമുന്നയിച്ചത്. പാകിസ്താന് വിയോജിപ്പുള്ളത് പഞ്ചാബിനോടാണ്. അവര്‍ക്ക് അസ്വസ്ഥരായ കശ്മീരുണ്ട്. ഇപ്പോള്‍ അസ്വസ്ഥരായ പഞ്ചാബ്. അതിനാല്‍ അവര്‍ക്ക് ഞങ്ങളോട് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എതിര്‍പ്പുണ്ടാവും. ചൈനയും പാകിസ്താനും തമ്മിലുള്ള സഹകരണത്തിലാണ് അപകടം കൂടുതല്‍. ഇവിടെ എന്തെങ്കിലും ചെയ്യുന്നത് അവര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ പ്രക്ഷോഭം ആരംഭിച്ചതിനുശേഷം ഒക്ടോബര്‍ മുതല്‍ ധാരാളം ആയുധങ്ങള്‍ പഞ്ചാബിലേക്ക് വരുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരമുണ്ട്. ഇപ്പോള്‍ പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളില്‍നിന്ന് ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ റിക്രൂട്ട് ചെയ്യാനാവില്ല. നിങ്ങള്‍ക്ക് പുതിയ റിക്രൂട്ട്‌മെന്റുകള്‍ എവിടെ നിന്ന് ലഭിക്കും? പ്രക്ഷോഭക്കാരില്‍ പ്രകോപനകാരികളായ ആളുകളില്‍നിന്ന് നിങ്ങള്‍ക്ക് അവ ലഭിക്കും. അവിടെ ഇരിക്കുന്ന എത്ര ചെറുപ്പക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ചിന്തിക്കണം? ചിലരുണ്ടാകും. പഞ്ചാബില്‍ അസ്വസ്ഥതയുണ്ടാക്കുകയെന്നതാണ് പാകിസ്താന്റെ ലക്ഷ്യം. ആദ്യം തുരങ്കങ്ങള്‍ കുഴിച്ച് നദിയുടെ അതിര്‍ത്തിയിലൂടെയാണ് ആയുധങ്ങള്‍ വരുന്നത്. ഇപ്പോള്‍ അവര്‍ ഡ്രോണുകള്‍ വഴി വിതരണം ചെയ്യുന്നുവെന്നും അമരീന്ദര്‍ സിങ് ചൂണ്ടിക്കാട്ടി.

അതേസമയം, കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് പുതിയ നിര്‍ദേശങ്ങളും അമരീന്ദര്‍ സിങ് മുന്നോട്ടുവച്ചു. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷികനിയമങ്ങള്‍ രണ്ടുവര്‍ഷത്തേക്ക് മരവിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. 'എല്ലാ യുദ്ധവും അവസാനിച്ചേ തീരൂ. രണ്ടാം ലോകമഹായുദ്ധമായാലും ഇവിടെ നടക്കുന്ന കര്‍ഷകരുടെ യുദ്ധമായാലും, എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരൂ. പക്ഷെ ആ അവസാനം ചര്‍ച്ചകളിലൂടെയായിരിക്കണം. അതല്ലാതെ മറ്റൊരു മാര്‍ഗമില്ല. രാഷ്ട്രീയക്കാര്‍ ചര്‍ച്ചകളില്‍ പങ്കാളികളാവാന്‍ അവര്‍ ആഗ്രഹിച്ചില്ല. അതിനാല്‍, ഞങ്ങള്‍ അതില്‍നിന്ന് വിട്ടുനിന്നു. ഇക്കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ സന്ദര്‍ശിച്ചിട്ടില്ല.

വിവിധ ഗ്രൂപ്പുകളുമായി വിവിധ തലങ്ങളില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടക്കുന്നു. ഗോതമ്പ് വിളവെടുപ്പ് ഒരുമാസത്തിനുള്ളില്‍ വരുന്നുവെന്നും കര്‍ഷകര്‍ തിരിച്ചെത്തണമെന്നുമുള്ള കാര്യം മറക്കരുത്. മറ്റ് വിളകള്‍ ഇപ്പോള്‍ നടക്കുന്നു. അര ഏക്കര്‍, രണ്ട് ഏക്കര്‍, മൂന്ന് ഏക്കര്‍ ഉടമസ്ഥതയിലുള്ള ചെറുകിട കര്‍ഷകരാണ് ഇതെല്ലാം നടത്തുന്നത്. ഈ ആളുകള്‍ അവരുടെ നാട്ടിലേക്ക് മടങ്ങണമെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യവ്യാപക മഹാപഞ്ചായത്തുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സമരം സംയുക്ത കിസാന്‍ മോര്‍ച്ച കൂടുതല്‍ ശക്തമാക്കി. ചര്‍ച്ച സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരില്‍നിന്ന് ഏതെങ്കിലും നീക്കുപോക്കുണ്ടെങ്കില്‍ മാത്രം ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ മതിയെന്നാണ് സംഘടനകളുടെ തീരുമാനം.

Tags: