മുംബൈ വിമാനത്താവളത്തില്‍ ചിറകുകള്‍ കൂട്ടിയിടിച്ച് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍, അപകടം ടാക്‌സി ചെയ്യുന്നതിനിടെ

Update: 2026-02-03 18:11 GMT

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ച് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍. യാത്രക്കാരുമായി എത്തിയ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മുംബൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനവും ഹൈദരാബാദ് മുംബൈ ഇന്‍ഡിഗോ വിമാനവുമാണ് ചിറകുകള്‍ കൂട്ടിയിടിച്ചത്. ടാക്‌സി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. തൊട്ട് അടുത്ത് കൂടി പോവുകയായിരുന്ന വിമാനങ്ങളുടെ ചിറകുകളുടെ അറ്റമാണ് കൂട്ടിയിടിച്ചത്. ഒരു വിമാനം ടേക്ക് ഓഫിനായി ടാക്‌സി ചെയ്യുമ്പോഴും രണ്ടാമത്തെ വിമാനം ലാന്‍ഡിംഗിന് ശേഷം ടാക്‌സി ചെയ്യുമ്പോഴുമായിരുന്നു അപകടം. ഇരു വിമാനത്തിലും നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

ഗ്രൌണ്ട് കണ്‍ട്രോള്‍ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചയാണ് സംഭവമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ ആളപായം ഇല്ല. ഇരുവിമാനങ്ങളെയും സര്‍വ്വീസ് റദ്ദാക്കി. വിമാനങ്ങളുടെ ചിറകുകള്‍ക്ക് അപകടത്തില്‍ തകരാറ് സംഭവിച്ചിട്ടുണ്ട്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് മാറ്റി. ഗ്രൌണ്ട് കണ്‍ട്രോളും എടിസിക്കും സംഭവത്തില്‍ വീഴ്ച സംഭവിച്ചത്.