ഉവൈസിക്ക് ബംഗാളില്‍ തിരിച്ചടി, സംസ്ഥാന കണ്‍വീനര്‍ രാജിവെച്ചു

ബിഹാര്‍ മോഡല്‍ ബംഗാളില്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനം രക്തത്തില്‍ മൂടും. മുപ്പത് ശതമാനം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ബംഗാളിൽ ഈ ശക്തികളെ തടയേണ്ടത് അത്യാവശമാണ്.

Update: 2020-11-23 14:57 GMT

കൊല്‍ക്കൊത്ത: ബംഗാളിലെ എഐഎംഐഎം സംസ്ഥാന കണ്‍വീനര്‍ അന്‍വര്‍ പാഷ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിക്ക് ബിഹാറില്‍ അധികാരത്തിലെത്താന്‍ കൂട്ടുനിന്നു എന്നാരോപിച്ചാണ് അന്‍വര്‍ പാഷ രാജിവെച്ചത്. ബംഗാളില്‍ എഐഎംഐഎം മൽസരിക്കുമെന്ന് പ്രഖ്യാപിച്ച ഉവൈസിക്ക് തിരിച്ചടിയാണ് സംസ്ഥാന കണ്‍വീനറുടെ രാജി.

ഒരു വിഭാഗം ആളുകള്‍ മതത്തെ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ഇപ്പോള്‍ ബംഗാളിലാണ് കണ്ണുവെച്ചിരിക്കുന്നത്. അവര്‍ കാവിയോ പച്ചയോ ആവട്ടെ. അത്തരം വിഭജനം നടത്താന്‍ പറ്റിയ സ്ഥലമല്ല ബംഗാളെന്ന് അവര്‍ മനസ്സിലാക്കണമെന്നും അന്‍വര്‍ പാഷ പറഞ്ഞു.

ബിഹാറിലെ വോട്ടുകള്‍ വിഭജിപ്പിക്കുന്നതില്‍ എഐഎംഐഎമ്മിന് വലിയ പങ്കുണ്ടായിരുന്നു. അത് ബിജെപിയെ ബീഹാറില്‍ അധികാരത്തിലെത്താന്‍ സഹായിച്ചു. പക്ഷെ അത് ബംഗാളില്‍ നടക്കില്ലെന്നും അന്‍വര്‍ പാഷ പറഞ്ഞു. ഇത് വളരെ അപകടകരമാണ്. ബംഗാളില്‍ അനുവദിക്കാന്‍ പറ്റില്ല. ബിഹാര്‍ മോഡല്‍ ബംഗാളില്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനം രക്തത്തില്‍ മൂടും. മുപ്പത് ശതമാനം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ബംഗാളിൽ ഈ ശക്തികളെ തടയേണ്ടത് അത്യാവശമാണ്.

ബംഗാളില്‍ വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അന്‍വര്‍ പാഷ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരേ ശബ്ദമുയര്‍ത്തിയ ഏക മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി. അവര്‍ രാഷ്ട്രീയ പ്രീണനം നടത്തുകയാണ് എന്നാണ് ചിലര്‍ ആരോപിക്കുന്നത്.

എന്നാല്‍ മമത ഇമാമുകള്‍ക്ക് പണം നല്‍കുന്നുണ്ടെങ്കില്‍ പുരോഹിതര്‍ക്കും അത് ലഭിക്കുന്നുണ്ട്. അവര്‍ തല മറച്ച് ആമീന്‍ പറയുന്നുണ്ടെങ്കില്‍ ക്ഷേത്രത്തില്‍ പോയി പൂജയും ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു മതേതതര നേതാവിനെ കണ്ടിട്ടില്ല. ഉവൈസി ദയവായി ബംഗാളിലേക്ക് വരരുത്. ബംഗാളിന് നിങ്ങളെ ആവശ്യമില്ല. എന്നിട്ടും നിങ്ങള്‍ വരികയാണെങ്കില്‍ ഞങ്ങള്‍ യുദ്ധം ചെയ്യുമെന്നും അന്‍വര്‍ പാഷ പറഞ്ഞു.