ശിവസേനയുടെ ഭീഷണി; കങ്കണ റണാവത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹരിയാന ബിജെപി മന്ത്രി

സുശാന്ത് സിങ് രജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സ്വതന്ത്രമായി തെളിവുകള്‍ നല്‍കുന്നതിന് അവസരമുണ്ടാവണമെന്നും അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Update: 2020-09-05 18:44 GMT

മുംബൈ: മുംബൈ പോലിസിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ശിവസേനയുടെ ഭീഷണി നേരിടുന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ആഭ്യന്തരമന്ത്രി അനില്‍ വിജ് ആവശ്യപ്പെട്ടു. കങ്കണ റണാവത്തിന് ഉറപ്പായും പോലിസ് സംരക്ഷണം നല്‍കണം. സുശാന്ത് സിങ് രജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സ്വതന്ത്രമായി തെളിവുകള്‍ നല്‍കുന്നതിന് അവസരമുണ്ടാവണമെന്നും അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തനിക്ക് നേരെയുള്ള സൈബര്‍ അക്രമങ്ങള്‍ക്കും മറ്റുമെതിരേ മുംബൈ പോലിസ് ആവര്‍ത്തിച്ച് നിസംഗസമീപനം സ്വീകരിക്കുന്നുവെന്നും ബോളിവുഡ് മാഫിയയേക്കാളും ഭയക്കേണ്ടത് മുംബൈ പോലിസിനെയാണെന്നുമായിരുന്നു കങ്കണയുടെ വാക്കുകള്‍. ഇതെത്തുടര്‍ന്നാണ് സംസ്ഥാനത്തെ പോലിസിനെ വിശ്വാസമില്ലെങ്കില്‍ കങ്കണ ഇനി മുംബൈയിലേക്ക് വരേണ്ടതില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. തിന്നുന്ന പാത്രത്തില്‍ തുപ്പുന്ന താരം പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികും രംഗത്തെത്തി. വാക്‌പോര് രൂക്ഷമായതോടെ ഭീഷണികള്‍ അവഗണിച്ച് സപ്തംബര്‍ ഒമ്പതിന് മുംബൈയില്‍ തിരിച്ചെത്തുമെന്ന് നടി കങ്കണ റണാവത്ത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് സപ്തംബര്‍ ഒമ്പതിന് മുംബൈയിലേക്കു പോവാന്‍ ഞാന്‍ തീരുമാനിച്ചു. അവിടെ വിമാനമിറങ്ങുന്ന സമയം അറിയിക്കാം. ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടേ- ഹിമാചല്‍ പ്രദേശിലെ മണാലിയിലെ വസതിയില്‍നിന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ കങ്കണ പറഞ്ഞു.

മുംബൈ നഗരം പാക് അധീന കശ്മീരിന് സമാനമായി തോന്നുവെന്നുവെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് ശിവസേനയുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ ഭരണസഖ്യത്തെ കങ്കണ താലിബാനുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാക്കള്‍ കങ്കണയ്ക്കെതിരേ രംഗത്തുവന്നത്. തിന്നുന്ന പാത്രത്തില്‍ തുപ്പുകയാണവര്‍. അവരുടെ മനോനില ശരിയല്ല. മുംബൈയിലേക്കു വരുന്നതിനു പകരം അവര്‍ പാക് അധീന കശ്മീരിലേക്ക് പോയ്‌ക്കോട്ടെ.

രണ്ടുദിവസം പാക് അധീന കശ്മീരില്‍ പോയി താമസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കങ്കണയെ സഹായിക്കണം. സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അതിനുള്ള ചെലവുവഹിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്- ചാനലിനോട് സംസാരിക്കവേ റാവത്ത് പറഞ്ഞു. ശിവസേനയുടെ മഹിളാ വിഭാഗമായ ദ്വിന്‍ദോഷി വിദാന്‍സഭ തെരുവിലിറങ്ങി കങ്കണയുടെ ചിത്രത്തില്‍ ചെരിപ്പൂരി അടിക്കുകയും കോലം കത്തിച്ചും അസഭ്യം ചൊരിഞ്ഞും പ്രതിഷേധിച്ചു.

കങ്കണയ്ക്കെതിരേ ഭീഷണി ശക്തമായതോടെ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടു. മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിനെതിരേ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. സംഭവത്തില്‍ നടപടിയെടുത്ത് എംഎല്‍എയെ അറസ്റ്റുചെയ്യാന്‍ മഹാരാഷ്ട്ര ഡിജിപിക്ക് കത്തയക്കുമെന്നും രേഖ ശര്‍മ കൂട്ടിച്ചേര്‍ത്തു.

Tags: