'കന്നഡ നടിയായി അറിയപ്പെടാന്‍ താല്‍പര്യമില്ല': നടി രശ്മികയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്

Update: 2025-03-10 06:43 GMT

ബെംഗളൂരു: കന്നഡിഗയായി അറിയപ്പെടാന്‍ താല്‍പര്യമില്ലാത്ത നടി രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ ആഹ്വാനത്തിനു പിന്നാലെ, നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷനല്‍ കൗണ്‍സില്‍ രംഗത്തുവന്നു. സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി.പരമേശ്വരയ്ക്കും അവര്‍ കത്തെഴുതി. നടിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണം, എംഎല്‍എയുടെ നടപടി ഗുണ്ടായിസമാണ്, നടിയെ മാത്രമല്ല കൊടവ സമുദായത്തെയാണ് എംഎല്‍എ ലക്ഷ്യമിട്ടതെന്നും കൗണ്‍സില്‍ പ്രസിഡന്റ് എന്‍.യു.നാച്ചപ്പയുടെ കത്തിലുണ്ട്.

കുടകില്‍ നിന്നുള്ള നടി ഹൈദരാബാദുകാരിയായി അറിയപ്പെടാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനുള്ള സര്‍ക്കാരിന്റെ ക്ഷണം ഇതു പറഞ്ഞു നിരസിച്ചെന്നുമാണ് രവികുമാര്‍ ആരോപിച്ചത്. കന്നഡിഗരെ അവഹേളിച്ച ഇവരെ പാഠം പഠിപ്പിക്കണമെന്നും എംഎല്‍എ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടു പിടിച്ച് കന്നഡ രക്ഷണ വേദികെ കണ്‍വീനര്‍ നാരായണ ഗൗഡയും രശ്മികയെ വിമര്‍ശിച്ചിരുന്നു.

ഫെബ്രുവരി 28ന് ആരംഭിച്ച ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയില്‍നിന്നു കന്നഡ ചലച്ചിത്ര താരങ്ങള്‍ വിട്ടുനിന്നതിനെ ഉദ്ഘാടന വേദിയില്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രശ്മികയെ ലക്ഷ്യമിട്ട് രവികുമാര്‍ രംഗത്തുവന്നത്.




Tags: