നരേന്ദ്രമോദിയെ പുകഴ്ത്തിയ ആചാര്യ പ്രമോദ് കൃഷ്ണയെ കോണ്‍ഗ്രസ് പുറത്താക്കി

Update: 2024-02-11 07:34 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മ്മിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുകയും കോണ്‍ഗ്രസ് നിലപാടിനെ എതിര്‍ക്കുകയും ചെയ്ത ആചാര്യ പ്രമോദ് കൃഷ്ണയെ പുറത്താക്കി. അച്ചടക്ക ലംഘനവും പാര്‍ട്ടിയെ നിരന്തരം വിമര്‍ശിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നടപടി. ആറുവര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

യു.പിയില്‍ പ്രിയങ്ക ഗാന്ധിയുടെ ഉപദേശക സംഘത്തിലെ അംഗമായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണം. 2014ലും 2019ലും യു.പിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ വിജയിക്കാനായില്ല. ഇത്തവണയും തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു ആചാര്യ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് ബി.ജെ.പിയോട് അടുക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയടക്കമുള്ള ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം, രാമനെയും രാജ്യത്തെയും കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസുമായി അനുരഞ്ജനത്തിന് തയാറല്ലെന്നും ആചാര്യ പ്രതികരിച്ചു. ശനിയാഴ്ചയാണ് ആചാര്യ പ്രമോദ് കൃഷ്ണയെ കോണ്‍ഗ്രസ് പുറത്താക്കിയത്. തന്റെ നിലപാട് അറിയിക്കാന്‍ വൈകാതെ പത്രസമ്മേളനം വിളിക്കുമെന്നും ആചാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തിന്റെ പിറവി മുതല്‍ ഓരോരോ രോഗങ്ങള്‍ കണ്ടുതുടങ്ങി. പിന്നീടത് ഐ.സി.യുവിലായി ഒടുവില്‍ വെന്റിലേറ്ററിലും. ഇന്‍ഡ്യ സഖ്യത്തിന് കൂടുതല്‍ ആയുസുണ്ടാകുമെന്ന് കരുതുന്നില്ല.-എന്നാണ് ആചാര്യ പ്രമോദ് കൃഷ്ണ പ്രതികരിച്ചത്.






Tags: