എന്‍പിആറിനും,എന്‍ആര്‍സിക്കുമെതിരേ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ

പ്രമേയവതരണത്തിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരോട് തങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കാമോ എന്ന് വെല്ലുവിളിച്ചു.

Update: 2020-03-13 16:41 GMT

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടികയ്ക്കും, ദേശീയ ജനസംഖ്യ പട്ടികയ്ക്കുമെതിരേ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭ. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രമേയം അവതരിപ്പിച്ച ശേഷം സംസാരിച്ചു. കേന്ദ്രസര്‍ക്കാറിനോട് എന്‍പിആറും, എന്‍ആര്‍സിയും രാജ്യത്ത് നടപ്പിലാക്കരുതെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി അവതരിപ്പിച്ച  പ്രമേയം ആവശ്യപ്പെട്ടു. പ്രമേയവതരണത്തിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാരോട് തങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കാമോ എന്ന് വെല്ലുവിളിച്ചു.

പ്രമേയം അവതരിപ്പിച്ചതിന് ശേഷം ഇതിനെ പിന്താങ്ങി പ്രസംഗിച്ച കെജരിവാള്‍ ഈ സഭയില്‍ ജനന സര്‍ട്ടിഫിക്കറ്റുള്ള എംഎല്‍എമാര്‍ കൈ പൊക്കുവാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഒന്‍പതുപേരാണ് കൈ ഉയര്‍ത്തിയത്. ഉടന്‍ തന്നെ കെജരിവാള്‍ ചോദിച്ചു. ഈ സഭയില്‍ തന്നെ 61 പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല അപ്പോള്‍ അവരെ തടങ്കല്‍ പാളയത്തിലേക്ക് അയക്കുമോയെന്ന് കെജരിവാള്‍ ചോദിച്ചു.

എന്റെ മന്ത്രിസഭയിലെ ആര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റില്ല, എനിക്കും ഭാര്യയ്ക്കും ഇല്ല ഞങ്ങളെയൊക്കെ തടങ്കല്‍ പാളയത്തിലേക്ക് അയക്കുമോ എന്നും കെജരിവാള്‍ ചോദിച്ചു. എന്‍പിആറിന് വേണ്ടി രേഖകള്‍ കാണിക്കേണ്ടിവരില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് എന്‍പിആറിനെ എതിര്‍ത്ത് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കിയത്.  

Tags:    

Similar News