ലോക്ക്ഡൗണ്‍ മുഷിപ്പിച്ചു; ജീവനക്കാരെ കർമ്മനിരതരാക്കാൻ ബോണസ് പ്രഖ്യാപിച്ച്‌ കമ്പനി

ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവനക്കാരില്‍ മാനസികമായും ശാരീരികമായും കാണപ്പെട്ട അനാരോഗ്യാവസ്ഥയാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ നിതിന്‍ കാമത്ത് പറഞ്ഞു.

Update: 2021-08-30 09:26 GMT

ന്യൂഡല്‍ഹി: കൊവിഡും ലോക്ക്ഡൗണും ജീവനക്കാരില്‍ ഉളവാക്കിയ മടുപ്പും അനാരോഗ്യവും ദൂരീകരിച്ച് അവരെ വീണ്ടും 'സ്മാര്‍ട്ടാ'ക്കാന്‍ വ്യത്യസ്തമായൊരു 'ഉത്തേജനപാക്കേജ്' അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ സെറോധ. പന്ത്രണ്ട് മാസത്തേക്കാണ് കമ്പനി ജീവനക്കാര്‍ക്കായി വിവിധ ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതശൈലിയില്‍ മാറ്റം വരുത്തി സ്വയം മാറുകയാണ് ഓരോ ജീവനക്കാരനും ചെയ്യേണ്ടത്. ജീവനക്കാര്‍ക്ക് കമ്പനി ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവനക്കാരില്‍ മാനസികമായും ശാരീരികമായും കാണപ്പെട്ട അനാരോഗ്യാവസ്ഥയാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ നിതിന്‍ കാമത്ത് പറഞ്ഞു. ആദ്യത്തെ ലോക്‌ഡോണിന് ശേഷം മറ്റെല്ലായിടത്തേയും പോലെ ഔദ്യോഗിക ജീവിതത്തിലെ അസന്തുലിതാവസ്ഥ, അപര്യാപ്തമായ ഭക്ഷണം, ശാരീരികാധ്വാനത്തിന്റെ കുറവ് എന്നിവ മൂലം സിറോധയുടെ ടീമംഗങ്ങളും 'ഉഴപ്പന്‍മാരാ'യെന്ന് നിതിന്‍ കാമത്ത് ട്വീറ്റില്‍ കുറിച്ചു.

'സെറോധയുടെ ടീമിനെ വീണ്ടും ഓജസ്സുറ്റതാക്കാനുള്ള വഴി തിരഞ്ഞു. ജീവനക്കാര്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതരീതിയിലേക്ക് മാറാന്‍ കമ്പനി ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. 12 മാസം നീളുന്ന പാക്കേജില്‍ ഓരോ മാസത്തുണ്ടാകുന്ന മാറ്റവും അതു കൊണ്ടുണ്ടായ നേട്ടവും രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തെ ശമ്പളം ബോണസായും ലക്കി ഡ്രോയിലൂടെ പത്ത് ലക്ഷം രൂപയും നല്‍കുമെന്ന് അറിയിച്ചു. എന്തായാലും നല്ല മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു', നിതിന്‍ പറഞ്ഞു.