കാണിക്കപ്പെട്ടിയില്‍ വ്യത്യസ്തമായ കുറിപ്പ്; 'അടുത്ത ഉല്‍സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ'

Update: 2026-02-24 07:47 GMT

ചെന്നൈ: ആയുരാരോഗ്യ സൗഖ്യത്തിനായും ജോലി കിട്ടാനും കുഞ്ഞുണ്ടാവാനും സാമ്പത്തിക ശേഷി കൂടാനുമൊക്കെയാണ് പൊതുവേ ആളുകള്‍ അമ്പലത്തില്‍ പോയി പ്രാര്‍ഥന നടത്തുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബെളഗാവി ജില്ലയിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥനയിലും മാരക ട്വിസ്റ്റ്. കാണിക്കവഞ്ചിയിലാണ് യുവതിയ്ക്ക് ദൈവത്തോടുള്ള പ്രാര്‍ഥനക്കുറിപ്പ് എഴുതിയിട്ടത്.

ഹുളികന്ദേശ്വര ക്ഷേത്രം അധികാരികള്‍ കാണിക്ക എണ്ണിത്തിട്ടപ്പോടുത്തുമ്പോഴാണ് 100 രൂപയ്‌ക്കൊപ്പം ചേര്‍ത്തുവച്ച കുറിപ്പ് ശ്രദ്ധിക്കുന്നത്. 'എന്റെ പൊന്നു ഭഗവാനേ എന്റെ വേദനകള്‍ ഇല്ലാതാക്കണമേ...അടുത്ത ഉല്‍സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ...'എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

കുറിപ്പില്‍ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ ഈ കുറിപ്പെഴുതിയത് മകന്റെ ഭാര്യയാണോ മകളുടെ ഭര്‍ത്താവാണോയെന്ന് വ്യക്തമല്ല. ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ തന്നെ കാണിക്കപ്പെട്ടിയില്‍ ഒരാളുടെ മരണത്തിനായി ഇങ്ങനെയൊരു പ്രാര്‍ഥനാക്കുറിപ്പ് കാണുന്നത് ഇതാദ്യമായാണെന്നും ക്ഷേത്രം അധികാരികള്‍ പറയുന്നു.