ട്രാക്ടര്‍ റാലിയ്ക്കിടെ സംഘര്‍ഷം: 86 പോലിസുകാര്‍ക്ക് പരിക്ക്; കര്‍ഷകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍

പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍, കലാപം, നിയമാനുസൃതമായ നിര്‍ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്. എട്ട് ബസ്സുകളും 17 സ്വകാര്യവാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലിസ് റിപോര്‍ട്ടില്‍ പറയുന്നു.

Update: 2021-01-27 05:02 GMT

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് 22 കേസുകള്‍ ഫയല്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍, കലാപം, നിയമാനുസൃതമായ നിര്‍ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്. എട്ട് ബസ്സുകളും 17 സ്വകാര്യവാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. 86 പോലിസുകാര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. മുകര്‍ബ ചൗക്, ഗാസിപൂര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് പോലിസുകര്‍ക്ക് പരിക്കേറ്റത്.

തിക്രിയിലും ഗാസിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പോലിസ് ആരോപിക്കുന്നു. ഡല്‍ഹി പോലിസുമായി പലതവണ നടത്തിയ കൂടിക്കാഴ്ചയിലും സമാധാനപരമായി സമരം നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ വ്യക്തമാക്കിയത്. 12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്നും റാലി പോവുന്ന റോഡുകളും നേരത്തെ നിശ്ചയിച്ചുറപ്പിച്ചു. എന്നാല്‍, രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയും നിശ്ചയിച്ച വഴിയില്‍നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു.

എട്ടരയോടെ ഏകദേശം 6000-7000 ട്രാക്ടറുകള്‍ സമരത്തില്‍ പങ്കെടുക്കാന്‍ സിംഘു അതിര്‍ത്തിയില്‍ ഒത്തുകൂടി. നിശ്ചയിച്ച വഴിയില്‍നിന്ന് മാറിയാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. അവര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് പോവാന്‍ നിര്‍ബന്ധംപിടിച്ചു. വാള്‍, കൃപാണ്‍ തുടങ്ങിയ ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. പോലിസിനെ ആക്രമിക്കുകയും നിരവധി ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തതായി പോലിസ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പോലിസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന ഡല്‍ഹി ഐടിഒയിലേക്ക് വലിയ സംഘം പ്രതിഷേധക്കാരെത്തി. ന്യൂഡല്‍ഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്.

പോലിസ് സ്ഥാപിച്ച ബാരിക്കേടുകളും ഡിവേഡറുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു. ബാരിക്കേഡിനു സമീപം നിലകൊണ്ട പോലിസുകാരെ മറികടന്ന് നീങ്ങാനുള്ള ശ്രമവും നടന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് നീങ്ങിയത്. കോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിക്കുകയും കര്‍ഷകര്‍ ട്രാക്ടര്‍ റാലി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

സ്ഥിതിഗതികള്‍ പോലിസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. സമാധാനപരമായി കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ സാമൂഹികവിരുദ്ധര്‍ കടന്നുകൂടി അക്രമം നടത്തുകയായിരുന്നുവെന്നാണ് കര്‍ഷകസംഘടനകള്‍ പറയുന്നത്. ഇത് ശരിവയ്ക്കുന്ന പല വിവരങ്ങളും സമരക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

Tags: