ആറ് സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകയിലെത്തുന്ന വിമാനയാത്രികര്‍ക്ക് ഏഴുദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍

ഗര്‍ഭിണികള്‍, 80 വയസിനു മുകളിലുള്ളവര്‍, രോഗികള്‍, 10 വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ഇളവുണ്ട്. പരിശോധന നെഗറ്റീവായാല്‍ ഇവര്‍ക്ക് ഹോം ക്വാറന്റൈനാണ്.

Update: 2020-05-23 09:08 GMT

ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന വിമാനയാത്രക്കാര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് ബാധ കൂടുതലുള്ളമഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് മടങ്ങുന്നവരെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കുക. മടങ്ങിയെത്തുന്നവരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ ഇതിനുശേഷം ഇവരെ ഏഴുദിവസം ഹോം ക്വാറന്റൈനിലുമാക്കും.

അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരുന്നവര്‍ക്ക് കൊവിഡ് മാര്‍ഗരേഖയനുസരിച്ച് 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍, 80 വയസിനു മുകളിലുള്ളവര്‍, രോഗികള്‍, 10 വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ഇളവുണ്ട്. പരിശോധന നെഗറ്റീവായാല്‍ ഇവര്‍ക്ക് ഹോം ക്വാറന്റൈനാണ്. ഒരു പരിചാരികയെ കൂടെ നിര്‍ത്താമെന്നും മാര്‍ഗനിര്‍ദേശത്തില്‍ കര്‍ണാടക ആരോഗ്യമന്ത്രാലായം വ്യക്തമാക്കി.

ബിസിനസ് ആവശ്യങ്ങള്‍ക്കടക്കം അടിയന്തര കാര്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഐസിഎംആര്‍ അംഗീകരിച്ച ലബോട്ടറിയില്‍നിന്നും കൊവിഡ് 19 പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ ഒഴിവാക്കപ്പെടും. പരിശോധനാ റിപോര്‍ട്ട് യാത്ര തിയ്യതിക്ക് രണ്ടുദിവസം മുമ്പുള്ളതാവരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആഭ്യന്തരയാത്രാ വിമാനസര്‍വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുണ്ട്. 

Tags: