ജമ്മു കശ്മീരിലെ ഡിഡിസി തിരഞ്ഞെടുപ്പ്; ആദ്യഘട്ടം 52 ശതമാനം പോളിങ്

ജമ്മു ഡിവിഷനിൽ 64.2 ശതമാനവും കശ്മീർ ഡിവിഷനിൽ 40.65 ശതമാനവുമാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.

Update: 2020-11-28 17:15 GMT

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പായ ജില്ലാ വികസന കൗൺസിലുകളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 52 ശതമാനം പോളിങ്.

ആദ്യ ഘട്ടത്തിൽ 51.76 വോട്ടർമാരാണ് രേഖപ്പെടുത്തിയത്. ജമ്മു ഡിവിഷനിൽ 64.2 ശതമാനവും കശ്മീർ ഡിവിഷനിൽ 40.65 ശതമാനവുമാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. ജമ്മുവിലെ റിയാസിയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 74.62 ശതമാനം. തെക്കൻ കശ്മീരിലെ പുൽവാമയിൽ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തി, 6.7 ശതമാനം. കശ്മീരിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് ബുദ്​ഗാമിലാണ്, 56.96 ശതമാനം.

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന പാർട്ടികളുടെ സഖ്യമായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പി‌എജിഡി) ബിജെപി, അപ്നി പാർട്ടി എന്നിവ തമ്മിലുള്ള ത്രികോണ മൽസരമാണ് പലയിടങ്ങളിലും നടന്നത്. ജമ്മു ഡിവിഷനിൽ റിയാസിയിൽ 74.62 ശതമാനം പോളിങ് രേഖപ്പെടുത്തി. രാജൗരി (70.52 ശതമാനം), പൂഞ്ച് (68.69), സാംബ (68.61), ദോഡ (64.49), രാംബാൻ (64.21), കത്വ (62.82), ജമ്മു (61.49), ഉദാംപൂർ (57.13), കിഷ്ത്വാർ (55.16) എന്നിങ്ങനെയാണ് പോൾ ചെയ്ത വോട്ടുകൾ.