രാജ്യത്തെ പുതിയ കൊവിഡ് ബാധിതരില്‍ 80 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍: കേന്ദ്ര ആരോഗ്യമന്ത്രാലയം

പുതിയ രോഗികളില്‍ 80.63 ശതമാനവും റിപോര്‍ട്ട് ചെയ്യുന്നത് ഇവിടങ്ങളില്‍നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 39,726 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. പുതിയ രോഗികളില്‍ 65 ശതമാനവും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ റെക്കോര്‍ഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ്- 25,833.

Update: 2021-03-19 13:33 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊവിഡ് ബാധിതരില്‍ 80 ശതമാനവും റിപോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നത്. പുതിയ രോഗികളില്‍ 80.63 ശതമാനവും റിപോര്‍ട്ട് ചെയ്യുന്നത് ഇവിടങ്ങളില്‍നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 39,726 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. പുതിയ രോഗികളില്‍ 65 ശതമാനവും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ റെക്കോര്‍ഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ്- 25,833.

പഞ്ചാബില്‍ ഒരുദിവസം 2,369 കൊവിഡ് കേസും കേരളത്തില്‍ 1,899 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 30,000 പുതിയ കേസുകള്‍ രേഖപ്പെടുത്തി. ഇന്നത്തെ കൊവിഡ് കേസിലെ കുതിച്ചുചാട്ടം ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കേസുകളുടെ ദൈനംദിന വര്‍ധനവിനേക്കാള്‍ 11 ശതമാനം കൂടുതലാണ്. കഴിഞ്ഞയാഴ്ച മുതല്‍ രാജ്യത്ത് 20,000 ത്തിലധികം കേസുകള്‍ രേഖപ്പെടുത്തിവരുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സര്‍ക്കാരുകളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിവരികയാണ്. കൊവിഡ് നിയന്ത്രണത്തിന്റെ അവസ്ഥയും പൊതുജനാരോഗ്യനടപടികളും സര്‍ക്കാര്‍ പതിവായി അവലോകനം ചെയ്യുന്നുണ്ട്.

ടെസ്റ്റിങ്ങില്‍ കുറവുണ്ടായതായി റിപോര്‍ട്ട് ചെയ്യുന്ന ജില്ലകളിലെ പരിശോധന മെച്ചപ്പെടുത്തുന്നതിനും ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ മൊത്തത്തിലുള്ള എണ്ണം വര്‍ധിപ്പിക്കുന്നതിനും സംസ്ഥാനങ്ങള്‍/ യുടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ലിനിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ഗുരുതരമായ കേസുകളില്‍ ക്വാറന്റൈനും നേരത്തെയുള്ള ചികില്‍സയും കൂടാതെ പോസിറ്റീവ് കേസുകളില്‍ (ആദ്യത്തെ 72 മണിക്കൂറിനുള്ളില്‍) കുറഞ്ഞത് 20 പേരുടെ അടുത്ത സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Tags: