യുപിയില്‍ മെഡിക്കല്‍ സംഘത്തെ അക്രമിച്ച കേസില്‍ കസ്റ്റഡിയിലായ അഞ്ച് പേര്‍ക്ക് കൊവിഡ്; 73 പോലിസുകാര്‍ ക്വാറന്റൈനില്‍

ലോക്ക് ഡൗണ്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനിടെ കടുത്ത വെല്ലുവിളികളാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരും നേരിടുന്നത്.

Update: 2020-04-24 04:22 GMT

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മെഡിക്കല്‍ സംഘത്തെ അക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി അധികൃതര്‍. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 73 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 73 പോലിസ് ഉദ്യോഗസ്ഥരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവരെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലിസ് ഉദ്യോഗസ്ഥനായ അമിത് പതക് അറിയിച്ചു.

ഏപ്രില്‍ 15 ന് മൊറാദാബാദില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. നവാബ്പുരയില്‍ കൊവിഡ് 19 ബാധിച്ച വ്യക്തിക്ക് ഐസോലേഷന്‍ സജ്ജീകരണങ്ങള്‍ക്കായി എത്തിയതായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ പ്രദേശവാസികള്‍ കല്ലെറിയുകയായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. കൂടാതെ ഇവര്‍ വന്ന ആംബുലന്‍സും അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ 17 പേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതികള്‍ക്ക് മേല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ലോക്ക് ഡൗണ്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനിടെ കടുത്ത വെല്ലുവിളികളാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരും നേരിടുന്നത്. 

Tags:    

Similar News