തമിഴ്നാട്ടില്‍ 40 ലക്ഷംപേര്‍ പ്രളയക്കെടുതിയില്‍; മരണം 10 ആയി; 17000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി
തെക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ച് തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അണ്ണാ സര്‍വകലാശാല തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, വിരുദുനഗര്‍, തെങ്കാശി ജില്ലകളില്‍ ശനിയാഴ്ചവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.
മഴ കടുത്ത സാഹചര്യത്തില്‍ 160 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 17,000 പേരെ ഈ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി അറിയിച്ചു. 34,000 ഭക്ഷണ പാക്കറ്റുകള്‍ ആളുകള്‍ക്ക് വിതരണം ചെയ്തുവെന്നും ജലനിരപ്പ് കുറയാത്തതിനാല്‍ ചില സ്ഥലങ്ങളില്‍ ഇപ്പോഴും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഒമ്പത് ഹെലികോപ്റ്ററുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഒരു ഹെലികോപ്റ്റര്‍ കൂടി രക്ഷാപ്രവര്‍ത്തനനത്തിനായി ഒരുക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍പ്പാളം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ 509 യാത്രക്കാരെ 40 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. അഞ്ച് ജില്ലകളിലെ 40 ലക്ഷത്തോളം പേര്‍ പ്രളയക്കെടുതികളുടെ പിടിയിലാണെന്നും കേന്ദ്ര-സംസ്ഥാന ഏജന്‍സികളും മൂന്ന് സേനാ വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. നാല് വ്യോമസേനാ ഹെലികോപ്റ്ററുകളും രണ്ട് നാവികസേനാ ഹെലികോപ്റ്ററുകളും രണ്ട് തീരരക്ഷാ സേനാ ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നാലുപേരാണ് ഇതുവരെ മരണമടഞ്ഞത്.

