രാജ്യം ഭരിക്കുന്നത് നാലുപേര്‍, പിന്തുടരുന്നത് 'നാം രണ്ട് നമുക്ക് രണ്ട്' തത്വം; മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തെ നയിക്കുന്നത് 'നാം രണ്ട് നമുക്ക് രണ്ട്' എന്ന തത്വത്തിലാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക് ഡൗണ്‍, വിവാദ കാര്‍ഷിക നിയമങ്ങള്‍ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഈ തത്വം പ്രകാരമാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുല്‍ വിമര്‍ശിച്ചു

Update: 2021-02-11 15:03 GMT

ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാജ്യത്തെ നയിക്കുന്നത് 'നാം രണ്ട് നമുക്ക് രണ്ട്' എന്ന തത്വത്തിലാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക് ഡൗണ്‍, വിവാദ കാര്‍ഷിക നിയമങ്ങള്‍ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഈ തത്വം പ്രകാരമാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുല്‍ വിമര്‍ശിച്ചു. കുടുംബാസൂത്രണത്തിനായി നാം ഉപയോഗിച്ച നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം ഓര്‍ക്കുന്നുണ്ടാവും. മോദി സര്‍ക്കാര്‍ ഈ മുദ്രാവാക്യത്തിന് പുതിയ അര്‍ഥം നല്‍കിയിരിക്കുകയാണ്.

മോദി ഈ രാജ്യം മുന്നോട്ടുകൊണ്ടുപോവുന്നത് നാലുപേരെ വച്ചാണ്. നാം രണ്ട് നമുക്ക് രണ്ട്- രാഹുല്‍ പരിഹസിച്ചു. ആരെയും പേരെടുത്ത് വിമര്‍ശിക്കാത്ത പരാമര്‍ശത്തില്‍- എല്ലാവര്‍ക്കും അവരെ അറിയാമല്ലോ എന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരം കര്‍ഷകരുടെ മാത്രം സമരമല്ല. മറ്റു പലരുടെയും നിലനില്‍പ്പിനായുള്ള പോരാട്ടമാണിത്. പ്രത്യക്ഷത്തില്‍ കര്‍ഷകരുടെ പ്രതിഷേധമാണെന്നാണ് നിങ്ങള്‍ കരുതുന്നത്. എന്നാല്‍, നിങ്ങള്‍ക്ക് തെറ്റി. ഇത് ഇന്ത്യയുടെ പ്രതിഷേധമാണ്. കര്‍ഷകര്‍ മുന്നില്‍നിന്നും നയിക്കുന്നുവെന്ന് മാത്രം. ഇന്ത്യയുടെ നട്ടെല്ലാണ് കര്‍ഷകര്‍. അത് തകര്‍ക്കപ്പെട്ടാല്‍ നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യമാണ് നടപ്പാവുന്നത്- പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും മുദ്രാവാക്യം വിളികള്‍ക്കുമിടയില്‍ രാഹുല്‍ ഓര്‍മപ്പെടുത്തി.

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ നശിപ്പിക്കുക മാത്രമല്ല, ഇടനിലക്കാരെ ഇല്ലാതാക്കുകയും ചെറുകിട കടയുടമകള്‍, ചെറുകിട ബിസിനസ്സുകാര്‍ എന്നിവരെ പ്രതികൂലമായ ബാധിക്കുകയും ചെയ്യും. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കനത്ത പ്രഹരമായിരിക്കും. ഇത് ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കും. ഇന്ത്യയ്ക്ക് വളര്‍ച്ച സൃഷ്ടിക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കഴിയില്ലെന്നും രാഹുല്‍ ആരോപിച്ചു. ലോക്‌സഭയില്‍ അടുത്ത കാലത്ത് മോദി സര്‍ക്കാരിനെതിരേ രാഹുല്‍ ഉന്നയിക്കുന്ന കടുത്ത വിമര്‍ശനങ്ങളിലൊന്നാണിത്. ട്വിറ്ററിലായിരുന്നു അടുത്തിടെ മോദി സര്‍ക്കാരിനെതിരേ രാഹുല്‍ ആഞ്ഞടിച്ചിരുന്നത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പുരോഗമിക്കുമ്പോള്‍ ബിജെപി എംപിമാര്‍ പലതവണ തടസ്സപ്പെടുത്താന്‍ ശ്രമം നടത്തി. ചര്‍ച്ചയുടെ വിഷയത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കൃഷിയും ബജറ്റിന്റെ ഭാഗമാണെന്നായിരുന്നു ഇതിനുള്ള രാഹുലിന്റെ പ്രതികരണം. ഈ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും നിങ്ങളെ നശിപ്പിക്കും. നിങ്ങള്‍ ഒരിക്കലും അവര്‍ക്കെതിരേ വിജയിക്കില്ല. കൃഷിക്കാര്‍ ഒരിഞ്ച് പിന്നോട്ട് നീങ്ങില്ല. നിങ്ങള്‍ക്ക് ഈ നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും. അത് ഉറപ്പാണ്- രാഹുല്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി. പ്രസംഗത്തിനൊടുവില്‍ എഴുന്നേറ്റുനിന്ന് രണ്ടുനിമിഷം മൗനമാചരിച്ച് രാഹുലും കോണ്‍ഗ്രസ് അംഗങ്ങളും കര്‍ഷകസമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Tags: