ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

Update: 2021-09-10 03:11 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. പൂനെയിലെ ബുദ്ധ് ഗാര്‍ഡനിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ 39കാരനായ സാഗര്‍ മന്ധ്രെയെന്നയാളെ പോലിസ് അറസ്റ്റുചെയ്തു. പൂനെയില്‍ കഴിഞ്ഞദിവസം 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് വീണ്ടും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്കെതിരേ അതിക്രമമുണ്ടായിരിക്കുന്നത്.

പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ബുദ്ധ് ഗാര്‍ഡന്‍ പോലിസ് സ്‌റ്റേഷനില്‍ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ബുദ്ധ് ഗാര്‍ഡന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ (ക്രൈം) അശ്വിനി സത്പുത്തെ അറിയിച്ചു.

പിതാവിന്റെ പരാതി കിട്ടിയതിന് പിന്നാലെ പോലിസ് നടത്തിയ അന്വേഷണത്തില്‍ ദത്തേവാടിയില്‍ പാര്‍ക്ക് ചെയ്ത ഓട്ടോ റിക്ഷയിലാണ് പെണ്‍കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്. ഞങ്ങള്‍ അദ്ദേഹത്തിന്റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ട് മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ പ്രതിയെ കണ്ടെത്തി.

പൂനെ റെയില്‍വേ സ്‌റ്റേഷനടുത്തുള്ള നടപ്പാതയില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി അമ്മയുടെ അരികിലായിരുന്നു. രാത്രി 11.30 ഓടെ ഉറങ്ങിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റൊരു ഓട്ടോ ഡ്രൈവറാണ് മാതാപിതാക്കളെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞത്. അവര്‍ ഉടനെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Tags: