യുപിയില്‍ ഇരുനില ബസ് ട്രക്കുമായി കൂട്ടിയിടിച്ച് കത്തി; 20 പേര്‍ വെന്തുമരിച്ചു, 21 പേര്‍ക്ക് പരിക്ക്

ഡബിള്‍ ഡെക്കര്‍ ബസ്സാണു ഗിനോയിയിലെ ജിടി റോഡില്‍ അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. 46 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.

Update: 2020-01-11 02:43 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കനൗജില്‍ ഓടിക്കൊണ്ടിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് കത്തി. അപകടത്തില്‍ 20 പേര്‍ മരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരമുണ്ടായിട്ടില്ല. സ്വകാര്യ ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസ്സാണു ഗിനോയിയിലെ ജിടി റോഡില്‍ അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. 46 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.

അപകടത്തില്‍ പരിക്കേറ്റ 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. നാല് ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ 40 മിനിറ്റുനേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്ന് കനൗജ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂവെന്നും പോലിസ് അറിയിച്ചു. ജയ്പൂരില്‍നിന്ന് കനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കു വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.


ബസ്സിനുള്ളില്‍ ആരെയും ജീവനോടെ കണ്ടെത്താന്‍ സാധ്യതയില്ലെന്ന് കാണ്‍പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. അപകടമുണ്ടാവുമ്പോള്‍ പലരും ഉറക്കത്തിലായിരുന്നു. വാതിലുകളും ജനലുകളും തുറക്കാന്‍ സാധിക്കാത്തതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. കനൗജിലുണ്ടായ അപകടം ദു:ഖത്തിലാഴ്ത്തി. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനെ അനുശോചനമറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രത്യാശിക്കുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനമറിയിച്ചു.

അപകടമുണ്ടായപ്പോള്‍ ബസ്സില്‍ യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്നതായി ദൃക്‌സാക്ഷി പറഞ്ഞു. ധാരാളം യാത്രക്കാരുണ്ടായിരുന്നു. 12 പേര്‍ക്ക് മാത്രമേ ബസ്സില്‍നിന്ന് ഇറങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. മറ്റെല്ലാവരും അകത്ത് കുടുങ്ങിപ്പോവുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മതിയായ ചികില്‍സ ഉറപ്പുവരുത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം നല്‍കാനും ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അധികൃതരില്‍നിന്ന് റിപോര്‍ട്ട് തേടിയിട്ടുണ്ട്.

Tags: