രാജ്യത്ത് പടര്‍ന്നുപിടിച്ച് ബ്ലാക്ക് ഫംഗസ്; ഇതുവരെ സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്, കൂടുതല്‍ കേസുകള്‍ ഗുജറാത്തില്‍

Update: 2021-05-26 17:58 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 11,717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാതായാണ് കണക്ക്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് രോഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. ഗുജറാത്തിലാണ് ഏറ്റവുമധികം കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,859 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 768 പേര്‍ക്കും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗികളുടെ എണ്ണം രാജ്യവ്യാപകമായി ഉയര്‍ന്നതോടെ ബ്ലാക്ക് ഫംഗസ് ബാധ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം റിപോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.

കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയായി ഉയര്‍ന്നിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അതേസമയം, ബ്ലാക്ക് ഫംഗസ് രോഗ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ബിയുടെ 30,000 ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഫെര്‍ടിലൈസര്‍ ആന്റ് കെമിക്കല്‍സ് മന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 620 കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കേസുകളുടെ (119) എണ്ണത്തേക്കാള്‍ അഞ്ചിരട്ടിയാണിത്. ശ്രദ്ധിക്കാതിരുന്നാല്‍ ബ്ലാക്ക് ഫംഗസ് മാരകമാവുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതൊരു ഫംഗസ് അണുബാധയാണ്. പ്രതിരോധശേഷി കുറവുള്ളവരിലാണ് ഇത് പെട്ടെന്ന് പിടിപെടുന്നത്. കണ്ണിനോ മൂക്കിനോ ചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം പുറത്തുവരുന്ന ഛര്‍ദ്ദി എന്നിവ എന്നിവ ചില ലക്ഷണങ്ങളാണ്. പ്രമേഹരോഗികള്‍ എപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Tags: