കേരളത്തില്‍ 102 പാക് പൗരന്‍മാര്‍; ഉടന്‍ തിരിച്ചു പോകാന്‍ നിര്‍ദ്ദേശം

Update: 2025-04-25 07:20 GMT

തിരുവനന്തപുരം: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായി പാക് പൗരന്‍മാരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലുള്ള 102 പാക് പൗരന്‍മാര്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലുള്ള പാക് പൗരന്‍മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.

കേരളത്തിലെത്തിയ പാക് പൗരന്‍മാരില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വിസയില്‍ എത്തിയവരാണ്. കുറച്ചാളുകള്‍ വ്യാപര ആവശ്യങ്ങള്‍ക്കെത്തി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നു മുന്‍പും രാജ്യം വിടണമെന്ന നിര്‍ദ്ദേശമാണു നല്‍കിയിട്ടുള്ളത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം പാക് പൗരന്‍മാരെ അറിയിച്ചു.

പാക് പൗരന്‍മാര്‍ക്കുള്ള എല്ലാത്തരം വിസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ഥി, മെഡിക്കല്‍ വിസകളില്‍ എത്തിയവരും രാജ്യം വിടണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്തനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നിര്‍ദ്ദേശമുണ്ട്. പാക് പൗരന്‍മാര്‍ക്കു നില്‍വില്‍ അനുവദിച്ച എല്ലാ വിസകളുടേയും കാലാവധി ഈ മാസം 27നു അവസാനിച്ചതായി കണക്കാക്കും. മെഡിക്കല്‍ വിസ ലഭിച്ചവര്‍ക്കും മടങ്ങാന്‍ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക് പൗരന്‍മാര്‍ക്കുള്ള ദീര്‍ഘകാല വിസയ്ക്കു മാത്രം വിലക്കില്ല.

സാര്‍ക്ക് വിസ ഇളവ് പദ്ധതിയിലൂടെ പാക് പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും അത്തരത്തില്‍ എത്തിയവര്‍ 48 മണിക്കൂറികം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇവര്‍ക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.