വിമാനാപകടം; കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ രക്തദാനം നടത്തരുതെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ല

Update: 2020-08-07 18:57 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വിമാനപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കുന്നതിന് എത്തുന്നവര്‍ കൊവിഡ് സാഹചര്യം മറക്കരുതെന്ന് ജില്ലാ കലക്ടര്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു.

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങള്‍.

അതേസമയം, വിമാന അപകടത്തില്‍ ഇതുവരെ 17 പേര്‍ മരിച്ചുവെന്നാണ് വിവരങ്ങള്‍. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 21 പേരെയാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ നാലു പേര്‍ കുട്ടികളാണ്. ആശുപത്രിയില്‍ ഉള്ളവരില്‍ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നും ജില്ലാ ഭരണകൂടം പറയുന്നു. അതുകൊണ്ട് തന്നെ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു.

ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ദുബയ് – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Similar News