സര്‍ക്കാരിന്റെ മദ്യനയം ആശങ്കാജനകം ജമാഅത്ത് കൗണ്‍സില്‍

മദ്യത്തിന്റെ ഉപയോഗം ആശങ്കാജനകമായി വര്‍ധിപ്പിക്കുന്ന തരത്തില്‍ കൊണ്ടുവന്ന പുതിയ മദ്യനയം ആപത്കരമായ സ്ഥിതി വിഷയത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കും

Update: 2022-04-02 14:52 GMT

കോട്ടയം: മദ്യശാലകള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം ആശങ്കാജനകമായി വര്‍ധിപ്പിക്കുന്ന തരത്തില്‍ കൊണ്ടുവന്ന പുതിയ മദ്യനയം ആപത്കരമായ സ്ഥിതി വിഷയത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കും. അത് പുനപരിശോധിക്കാന്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ കോട്ടയം ജില്ല സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

ഐടി മേഖലയില്‍ മദ്യമാണ് വിനോദം എന്നുള്ള സര്‍ക്കാര്‍ സമീപനം അപമാനകരമാണെന്നും മദ്യം മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തില്‍ നിന്നും യുവജനങ്ങളെ അടക്കം സംരക്ഷിക്കേണ്ടത് സര്‍ക്കാരാണ്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി കേരളത്തിന്റെ മനുഷ്യവിഭവ ശേഷിയെ മദ്യത്തില്‍ മയക്കി കിടത്താനുള്ള ശ്രമം തടയാന്‍ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഉത്തരവാദിത്വമുള്ള ഓരോ പൗരനും തയ്യാറാകണമെന്നും യോഗം ആഹ്വാനം ചെയ്തു.

ജില്ലയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ കാംപയിന്‍ സംഘടിപ്പിക്കുവാനും റമദാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎച്ച് ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എംബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, വി ഒ അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ, ടി സി ഷാജി, എന്‍ എ ഹബീബ്, സമീര്‍ മൗലാനാ, സുബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Similar News