കശ്മീരില്‍ മരിച്ച സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തും

മൃതദേഹം നാളെ രാത്രി 10.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

Update: 2021-05-05 13:36 GMT

കല്‍പറ്റ: ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട സൈനികന്‍ സിപി ഷിജിയുടെ മൃതദേഹം നാളെ നാട്ടിലെത്തും. ഇന്നലെയാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിച്ചിലില്‍ വയനാട് പൊഴുതന സ്വദേശിയായ നയിക് സുബേദാര്‍ സിപി ഷിജി (45) മരിച്ചത്.

മൃതദേഹം നാളെ രാത്രി 10.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. വൈത്തിരി തഹസില്‍ദാര്‍ എംഇഎന്‍ നീലകണ്ഠന്‍ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങും. 7 ന് തറവാട് വീടായ കറുവന്തോട് പണിക്കശ്ശേരി വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.

28 മദ്രാസ് റജിമെന്റിലെ സൈനികനായ സിപി ഷിജി പ്രമോഷനെ തുടര്‍ന്നാണ് പഞ്ചാബില്‍ നിന്നും കാശ്മീരില്‍ എത്തിയത്. ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്നിരുന്നു. വെങ്ങപ്പള്ളി വില്ലേജിലെ കാപ്പാട്ട്കുന്നിലാണ് താമസം. പൊഴുതന വില്ലേജിലെ കറുവന്തോട് പണിക്കശ്ശേരി വീട്ടില്‍ പരേതനായ ചന്ദ്രന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: സരിത. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് (13), അമയ (ഒന്നര) എന്നിവര്‍ മക്കളാണ്. ഷൈജു, സിനി എന്നിവര്‍ സഹോദരങ്ങളാണ്.

Similar News