മലപ്പുറത്തെ പളളികൾക്കെതിരായ കടുത്ത നിയന്ത്രണ നീക്കം ഇസ്ലാമോഫോബിയയുടെ സൃഷ്ടി: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ

മാസ്കും മുസല്ലയും ആളകലവും കൃത്യമായി പാലിച്ച് നിർബന്ധശുദ്ധി വരുത്തി നടത്തുന്ന മുസ്ലിം ഭൂരിപക്ഷ ജില്ലയിലെ നമസ്കാരത്തിന് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കുന്നത്.

Update: 2021-04-23 14:24 GMT

മലപ്പുറം: പൊതുനിരത്തുകൾ, കമ്പോളങ്ങൾ, പൊതുഗതാഗതം എന്നിവിടങ്ങളിലൊന്നും ബാധകമാക്കാത്ത നിയന്ത്രണം റമദാൻ കാലത്ത് മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങൾക്കു മാത്രം കലക്ടർ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് ആർഎസ്എസ് പ്രചോദിതമായ ഇസ്ലാമോഫോബിയൻ തിരുമാനമാണെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

മുഖാവരണമോ ആളകലമോ ഇല്ലാതെ പോലിസ് അകമ്പടിയോടെ തൃശൂർപൂരം അരങ്ങേറുന്നത് കേരളം ലൈവിൽ കണ്ടു കൊണ്ടിരിക്കുന്ന അതേ സമയത്താണ് മാസ്കും മുസല്ലയും ആളകലവും കൃത്യമായി പാലിച്ച് നിർബന്ധശുദ്ധി വരുത്തി നടത്തുന്ന മുസ്ലിം ഭൂരിപക്ഷ ജില്ലയിലെ നമസ്കാരത്തിന് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കുന്നത്.

ഇത് ഇസ് ലാമോഫോബിയയുടെ പ്രകടമായ ലക്ഷണമാണ്. സംഘപരിവാർ ഓരോ പള്ളികൾക്കെതിരേ അവകാശവാദവും ആക്രോശവും ഉയർത്തുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഈ നീക്കത്തെ ജില്ലാ അധികാരിയുടെ പളളി വിരോധമായേ കാണാനാവൂ. കൊവിഡിന്റെ മറവിൽ വിവേചനപരമായി പള്ളികളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ അത്തരം അന്യായങ്ങൾ മലബാറിന്റെ മണ്ണിൽ വിലപ്പോവില്ലെന്നും എത്രയും വേഗം തീരുമാനം പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും ജില്ലാ കമ്മിറ്റി ഓർമ്മിപ്പിച്ചു.

യോഗത്തിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹസൈനാർ കൗസരി കാരക്കുന്ന്, ജനറൽ സെക്രട്ടറി സെയ്ദ് മൗലവി അരീക്കോട്, ഭാരവാഹികളായ ജലീൽ മദനി, പി. എസ്.കെ തങ്ങൾ, പാണക്കാട് ഹാമിദ് ശിഹാബ് തങ്ങൾ, അബ്ദു റഹ്മാൻ ദാരിമി, ഷറഫുദ്ദീൻ മൗലവി മഞ്ചേരി, മുഹിയിദ്ദീൻ സൈനി, ഹംസ വഹബി, യുകെ അബ്ദുസ്സലാം മൗലവി, ഉമറുൽ ഹസനി തുടങ്ങിയവർ സംബന്ധിച്ചു.

Similar News