പാലത്തായി: സർക്കാരിനെതിരേ എസ്ഡിപിഐ 'സമരഭവനം' ; വേറിട്ട പ്രതിഷേധമായി മാറുന്നു

സ്ത്രീകളും, കുട്ടികളുമടക്കം വീടുകളിൽ സമരഭവനം തീർക്കുകയാണ്.

Update: 2020-07-19 07:06 GMT

പരപ്പനങ്ങാടി: കണ്ണൂർ പാലത്തായിലെ ബാലപീഢകനെ സംരക്ഷിക്കുന്ന ഇടതു സർക്കാരിനെതിരേ മലപ്പുറം ജില്ലയിൽ എസ്ഡിപിഐ സംഘടിപ്പിച്ച സമരഭവനം വേറിട്ട പ്രതിഷേധമായി മാറി. പത്മരാജന് ജാമ്യം ലഭിച്ചതോടെ വ്യാപക പ്രതിഷേധങ്ങളാണ് വിവിധ മേഖലകളിൽ നിന്ന് ഉയർന്നുവരുന്നത്.


പാനൂരിലെ പാലത്തായിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം കിട്ടാനിടയായത് അന്വേഷണത്തിന്റെ തുടക്കം മുതൽ പോലിസ് സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ്. ബിജെപി നേതാവ് കൂടിയായ കുനിയിൽ പത്മരാജനെ പരാതി ലഭിച്ച ശേഷം അറസ്റ്റ് ചെയ്യാൻ ശക്തമായ പ്രക്ഷോഭം വേണ്ടി വന്നിരുന്നു.


പദ്മരാജന്റെ അറസ്റ്റിന് ശേഷം കസ്റ്റഡിയിൽ വാങ്ങുന്നതും കുട്ടിയുടെ മൊഴി എടുക്കുന്നതും പോലിസ് വൈകിപ്പിച്ചു. പിന്നീട് കുറ്റപത്രം സമർപ്പിച്ചപ്പോഴാകട്ടെ അതിൽ നിന്ന് പോക്സോ ഒഴിവാക്കപ്പെട്ടു. കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് പോലിസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ തയാറായത്. കൂടാതെ പരാതിയിൽ മറ്റൊരു പ്രതിയെക്കൂടി പറയുന്നുണ്ടെങ്കിലും ഇതുവരെ അയാളെ പിടികൂടാനോ അന്വേഷിക്കാനോ പോലിസ് തയ്യാറായിട്ടില്ല.


പോക്സോ വകുപ്പുകൾ ചുമത്താതെ കുറ്റപത്രം സമർപ്പിച്ച പോലിസുകാർക്കെതിരേ നടപടി സ്വീകരിക്കുക. പോക്സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുക, വിദ്യാർഥിനിയെ മറ്റൊരാൾ കൂടി പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയിൽ ഉടൻ കേസെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് എസ്ഡിപിഐ സമരഭവനം സംഘടിപ്പിച്ചത്.


പാലത്തായി മേഖലയിൽ പ്രതി പത്മരാജനെതിരേ എസ്ഡിപിഐ മുമ്പ് പോസ്റ്റർ പതിച്ചിരുന്നെങ്കിലും പോലിസ് എത്തി നീക്കം ചെയ്ത സംഭവവും അരങ്ങേറിയിരുന്നു. ഇന്ന് രാവിലെ 10 മുതൽ ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളുടെ നേത്യത്വത്തിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകൾ സമരകേന്ദ്രമായി മാറിയിരിക്കുകയാണ്. സ്ത്രീകളും, കുട്ടികളുമടക്കം വീടുകളിൽ സമരഭവനം തീർക്കുകയാണ്. 



Similar News