ഡല്‍ഹിയിലും യുപിയിലും നടക്കുന്നത് ആസൂത്രിത മുസ്‌ലിം വേട്ട

ഡല്‍ഹി മുസ്‌ലിം വിരുദ്ധ കലാപത്തിലെ പ്രതികളെ അറസ്‌ററ് ചെയ്യുന്നതിനു പകരം കലാപത്തിലെ ഇരകളെ പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയ പോലിസ് നടപടി കിരാതവും വിചിത്രവുമാണ്.

Update: 2020-06-16 16:18 GMT

കണ്ണൂര്‍: ഡല്‍ഹി,യുപി സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ്സിന്റെ ആസൂത്രിത മുസ്‌ലിം വേട്ടയാണ് നടക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സിഎം നസീര്‍. ഇരകളെ കുറ്റവാളികളാക്കുന്ന ഫാഷിസ്റ്റ് നിലപാടിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം രൂക്ഷമായ കൊവിഡ് പ്രതിസന്ധിയില്‍ ഉലയുമ്പോഴും ലോക്ക് ഡൗണിന്റെ മറവില്‍ ഡല്‍ഹിയിലെയും യുപിയിലെയും പൗരത്വ പ്രക്ഷോഭകരെ കരിനിയമങ്ങള്‍ ചാര്‍ത്തി തടവറയിലാക്കാനാണ് കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ ഭരണകൂടം തയാറായത്. ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിന്റെ അറസ്‌ററ് ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തിലെ പ്രതികളെ അറസ്‌ററ് ചെയ്യുന്നതിനു പകരം കലാപത്തിലെ ഇരകളെ പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയ ഡല്‍ഹി പോലിസ് നടപടി കിരാതവും വിചിത്രവുമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ ശക്തമായപ്രതിഷേധം പൊതുസമൂഹം ഉയര്‍ത്തിക്കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ കാള്‍ടെക്‌സ് ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന്‍ പ്രസിഡന്റ് മുസഫിര്‍, സെക്രട്ടറി മുസ്ഥഫ, ഫവാസ് തുടങ്ങിയവര്‍ സംസാരിച്ചു. കാംപയിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ, ലഘുലേഖ വിതരണം, പോസ്‌ററര്‍ പ്രചരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.  

Similar News