പെരിന്തൽമണ്ണ ഗതാഗത പരിഷ്കാരം; ബസുടമകളുടെ ഹരജിയിൽ 13ന് ഹൈക്കോടതി വിധി പറയും

ഗതാഗത പരിഷ്കാരം റദ്ദാക്കണമെന്നും ഇവിടെ നിന്ന് പോകുന്നതും വരുന്നതുമായ യാത്രക്കാർക്കും ബസുകാർക്കും ടൗണിലേക്ക് യാത്ര തുടരാൻ സൗകര്യം ഒരുക്കണം എന്നുമാണ് ഹരജിയിലെ ആവശ്യം.

Update: 2021-10-06 09:44 GMT

പെരിന്തൽമണ്ണ: ഗതാഗത പരിഷ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ ഹൈക്കോടതിയിൽ നൽകിയ കേസ് വിധി പറയാൻ 13ലേക്ക് മാറ്റി. പെരിന്തൽമണ്ണയിൽ സെപ്തംബർ ആറു മുതൽ നടപ്പാക്കുന്ന പരിഷ്കരണം സംബന്ധിച്ചായിരുന്നു ഹരജി.

നിലമ്പൂർ- പെരിന്തൽമണ്ണ റൂട്ടിൽ സർവിസ് നടത്തുന്ന എട്ട് ബസുടമകളും നിലമ്പൂർ താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും ചേർന്ന് നൽകിയ ഹരജിയിലാണ് നടപടി. നിലമ്പൂർ, കരുവാരക്കുണ്ട് ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് എത്തുന്ന ബസുകളും അതിലെ യാത്രക്കാരും ടൗണിലേക്ക് എത്തുന്നതിന്റെ ഏകദേശം രണ്ടു കിലോമീറ്ററിന് സമീപം ബൈപ്പാസ് ബസ് സ്റ്റാൻഡിൽ സർവിസ് നിർത്തണം എന്നാണ് പുതിയ ഗതാഗത ക്രമം. ഇത് റദ്ദാക്കണമെന്നും ഇവിടെ നിന്ന് പോകുന്നതും വരുന്നതുമായ യാത്രക്കാർക്കും ബസുകാർക്കും ടൗണിലേക്ക് യാത്ര തുടരാൻ സൗകര്യം ഒരുക്കണം എന്നുമാണ് ഹരജിയിലെ ആവശ്യം.

Similar News