നെല്‍കൃഷിക്ക് ഭീഷണിയായി നീലക്കോഴികളുടെ ആക്രമണം

നഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയെങ്കിലും ഏര്‍പ്പടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Update: 2020-03-04 17:15 GMT
മാള(തൃശ്ശൂര്‍): അന്നമനട ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കര്‍ഷകന്റെ കണ്ണീര്‍ വീഴ്ത്തി നീലക്കോഴികളുടെ ആക്രമണം. കതിരണിയാനായ നെല്‍ചെടികളാണ് നീലക്കോഴികളുടെ ആക്രമണത്തില്‍ നശിച്ചത്. കുമ്പിടി പാടശേഖരത്തിലെ ഏക്കറുകണക്കിന് കൃഷിയാണ് ഇത്തരത്തില്‍ നശിച്ചത്. പടയാട്ടി ജോണിയുടെ രണ്ടേക്കര്‍, ഷൈലജയുടെ ഒരേക്കര്‍, മാടവന ഔസേപ്പിന്റെ ഒരേക്കര്‍, നെല്ലിശ്ശേരി അന്തോണിയുടെ ഭാര്യ ആനി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം സംഭവിച്ചിരിക്കുന്നത്. നൂറുകണക്കിന് നീലക്കോഴികള്‍ ഇവിടെ ഉണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. നീലക്കോഴി സംരക്ഷണമുള്ള പക്ഷികളുടെ ഇനത്തില്‍പ്പെട്ടവ ആയതിനാല്‍ ഇവയെ ആട്ടിപ്പായിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ല. ഇവയുടെ സംരക്ഷണം വനംവകുപ്പിന്റെ കീഴില്‍ വരുന്നുണ്ടെങ്കിലും വന്യജീവികളുടെ ആക്രമണത്തില്‍ കര്‍ഷകന് ലഭിക്കാവുന്ന നഷ്ടപരിഹാരതുക ലഭ്യമാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. തുക നല്‍കുന്നതിന് ആധാരമായി പറയുന്ന ജീവികളുടെ ലിസ്റ്റില്‍ നീലക്കോഴി ഇല്ലാത്തതാണ് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അത്‌കൊണ്ട് തന്നെ കര്‍ഷകര്‍ ഇതിന്റെ നഷ്ടം സഹിക്കേണ്ട ഗതികേടിലാണിപ്പോള്‍. ഇത്തരത്തിലുള്ള നഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയെങ്കിലും ഏര്‍പ്പടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.


Tags:    

Similar News