പേരാമ്പ്ര ബൈപ്പാസ് നിർമാണോദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു

പേരാമ്പ്രയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിൻ്റെ ഭാഗമായാണ് ബൈപാസ് നിർമിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

Update: 2021-02-14 16:30 GMT

കോഴിക്കോട്: പേരാമ്പ്ര നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കേരള സർക്കാർ റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡെവലപ്മെൻ്റ് കോർപറേഷൻ മുഖേന പ്രാവർത്തികമാക്കുന്ന പേരാമ്പ്ര ബൈപാസ് റോഡിൻ്റെ നിർമാണോദ്ഘാടനം പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം പൊതുമരാമത്ത് - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.

നാൽപത്തഞ്ചര കോടി രൂപയ്ക്കാണ് പേരാമ്പ്ര ബൈപാസ് നിർമിക്കുന്നത്. പേരാമ്പ്രയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിൻ്റെ ഭാഗമായാണ് ബൈപാസ് നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പേരാമ്പ്ര ബൈപാസ് നിർമാണത്തിന് ദീർഘകാലത്തെ പ്രയത്നമുണ്ടെന്നു അധ്യക്ഷ പ്രസംഗത്തിൽ തൊഴിൽ - എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. പല എതിർപ്പുകളും ഉയർന്നെങ്കിലും അതിനെയൊക്കെ അതിജീവിച്ചു ഉത്തരവാദിത്തം നിറവേറ്റിയെന്നും മറ്റൊരു താൽപര്യം വികസന കാര്യത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര ടൗണിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ മന്ത്രി ടിപി രാമകൃഷ്ണൻ തുറന്ന ജീപ്പിൽ പങ്കുചേർന്നു. ബൈപാസ് റോഡിൻ്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. എംപി കെ മുരളീധരൻ മുഖ്യാതിഥിയായി. ബൈപാസ് നിർമാണ ഘട്ടങ്ങളിൽ നിരവധി പ്രാദേശിക എതിർപ്പുകൾ ഉണ്ടാവാറുണ്ട്. ചിലർ വികസന കാര്യങ്ങളിൽ ഇരട്ടത്താപ്പ് നയങ്ങൾ സ്വീകരിക്കാറുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഇതു കാരണം രണ്ട് കോടി രൂപയ്ക്ക് തീരേണ്ട പ്രവൃത്തി അഞ്ചുകോടി രൂപയാവുന്ന അവസ്ഥയാണുള്ളതെന്നും എംപി പറഞ്ഞു.

ജില്ലയിലെ ദേശീയപാത വികസനമടക്കമുള്ളവയുടെ ടെൻഡർ നടപടികളും മറ്റ് റോഡു നിർമാണങ്ങളും ത്വരഗതിയിൽ പുരോഗമിക്കുകയാണെന്ന് കലക്ടർ സാംബശിവറാവു പറഞ്ഞു. പേരാമ്പ്ര ബൈപാസ് നിർമ്മാണത്തിൽ എഴുപത്തഞ്ച് ശതമാനം പേരും നല്ല നിലയിൽ സഹകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മുൻ എംഎൽഎമാരായ എകെ പത്മനാഭൻ മാസ്റ്റർ, എൻകെ രാധ, കെ കുഞ്ഞമ്മദ് മാസ്റ്റർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻപി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വികെ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു . ആർബിഡിസികെ അഡീഷണൽ ജനറൽ മാനേജർ ലിസ്സി കെ എഫ് സ്വാഗതം പറഞ്ഞു.

Similar News