ബാബരി മസ്ജിദ് പുനർനിർമ്മിക്കും വരെ പോരാട്ടം തുടരും; എസ്ഡിപിഐ ധർണ്ണ നടത്തി

നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്

Update: 2021-12-07 15:33 GMT

പാലക്കാട്: ബാബരി മസ്ജിദ് പുനർനിർമ്മിക്കും വരെ പോരാട്ടം തുടരുമെന്ന മുദ്രാവാക്യത്തിൽ എസ്ഡിപിഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായി ഉയർന്ന് നിന്നിരുന്ന ബാബരി മസ്ജിദ് ഇന്ത്യയിലെ മുസ്ലിം ഹൈന്ദവ സമൂഹങ്ങൾക്കിടയിൽ മനുഷ്യ സൗഹാർദ്ദം നിലനിർത്തിയിരുന്നു. ഈ സൗഹാർദ്ദം തങ്ങൾ ലക്ഷ്യം വെക്കുന്ന ഹിന്ദുത്വ രാഷ്ട്ര നിർമിതിക്ക് തടസമാണെന്ന് മനസ്സിലാക്കിയ ആർഎസ്എസ്, രാമജന്മഭൂമി വിവാദം ഉയർത്തിക്കൊണ്ട് 1992 ൽ ബാബരി മസ്ജിദ് തകർത്തു. 2019 നവംബർ 9 ന് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിച്ചീന്തി കൊണ്ടു മനുസ്‌മൃതിയുടെയും ആർഎസ്എസ്സിന്റെ വിചാരധാര പ്രകാരവുമാണ് വിധി കല്പിച്ചത്. എന്നും ഇത് അനീതിയാണ്, എന്നും ഈ വിധി പുനപ്പരിശോധിക്കണമെന്നും ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർനിർമിച്ച് ഇന്ത്യയിലെ മുസ്ലിംകൾക്ക് നീതി ലഭ്യമാക്കണമെന്നും അജ്മൽ ഇസ്മായിൽ പറഞ്ഞു.

നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുണ്ടന്നും ബാബരി മസ്ജിദിൻ്റെ ചരിത്രം മറക്കാൻ കഴിയില്ലന്നും പിറന്ന് വീഴുന്ന ഓരോ കുഞ്ഞിനേയും ഓർമ്മപ്പെടുത്തുമെന്നും അജ്മൽ ഇസ്മായിൽ കൂട്ടിച്ചേർത്തു.

പാർട്ടി മുനിസിപ്പൽ സെക്രട്ടറി അഹമ്മദ് ശുഹൈബ് സ്വാഗതവും, എസ്ഡിപിഐ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷതയും വഹിച്ചു. എൻസിഎച്ച്ആർഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി , ഇ എസ് കാജാ ഹുസൈൻ (എസ്ഡിടിയു സംസ്‌ഥാന ട്രഷറർ ), എസ് സക്കീർ ഹുസൈൻ, സുലൈഖ റഷീദ്, സുലൈമാൻ പാലക്കാട് എന്നിവർ ആശംസകൾ അറിയിച്ചു ഒ എച്ച് ഖലീൽ നന്ദി പറഞ്ഞു.