കോടികളുടെ ഫിഷറീസ് അഴിമതി: ലീഗും സിപിഎമ്മും കൊമ്പുകോർക്കുന്നു

2014ൽ തുടങ്ങിയ പദ്ധതിയിൽ അഴിമതി നടന്നതായ പരാതി വിജിലൻസിന് നൽകിയിട്ടും ഭരണത്തിലിരുന്ന പാർട്ടിക്ക് നടപടി സ്വീകരിക്കാത്തതിന് പിന്നിൽ കരാറുകാരൻ്റെ സ്വാധീനമാണ്.

Update: 2021-06-10 09:33 GMT

പരപ്പനങ്ങാടി: വിവാദമായ ഉള്ളണം ഫിഷറീസ് അഴിമതി ലീഗും, സിപിഎമ്മും പരസ്പരം പഴിചാരി കൊമ്പുകോർക്കുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഉള്ളണം ഫിഷറീസ് കൽപ്പുഴ അഴിമതി വിവാദത്തിലാണ് ഇരു പാർട്ടികളും പരസ്പര പ്രസ്താവനകളുമായി കൊമ്പുകോർക്കുന്നത്.

2014ൽ യുഡിഎഫ് ഗവൺമെൻ്റിൻ്റെ കാലത്ത് കൊണ്ട് വന്ന പദ്ധതിയിൽ കോടികളുടെ അഴിമതി അന്വേഷണ റിപോർട്ട് പുറത്ത് വരാത്തതും, പുതിയ അഴിമതികൾ കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് ഇരുകൂട്ടരും രംഗത്ത് വന്നിട്ടുള്ളത്.

യുഡിഎഫിൻ്റെ ഭരണകാലത്ത് കോടികളുടെ അഴിമതിക്ക് ചുക്കാൻ പിടിക്കാൻ സഹായിച്ചത് ഇപ്പോഴത്തെ മുൻസിപ്പൽ ചെയർമാനടക്കമുള്ളവരാണന്നും, ഇല്ലാത്ത രേഖകൾ ഉദ്യോഗസ്ഥൻമാരിൽ നിന്ന് ഉണ്ടാക്കുന്നതിന് ചെയർമാനായ ഉസ്മാൻ കരാറുകാർക്ക് വഴി ഒരുക്കി കൊടുത്തതിലൂടെ വൻ അഴിമതിക്ക് നേതൃത്വം നൽകിയതടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ രംഗത്ത് വന്നത് മാത്രമല്ല സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം നെടുവ ലോക്കൽ കമ്മറ്റി മുഖ്യമന്ത്രിക്ക് പാർട്ടി തലത്തിൽ പരാതി നൽകിയിരിക്കുകയാണ്.

മാത്രമല്ല അഴിമതിയിലൂടെ സാമ്പത്തികമായി ഉയർച്ച നേടിയ രാഷ്ട്രീയ നേതൃത്വങ്ങളെ സമൂഹം തിരിച്ചറിയുമെന്നും സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുമ്പോൾ സിപിഎം സഹയാത്രികനായ തിരുവനന്തപുരത്ത് കാരൻ കരാറുകാരനെ അഴിമതി നടത്തിയത് അറിഞ്ഞിട്ടും സംരക്ഷിച്ച് പോരുന്നത് ആരാണന്ന് തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നു.

2014ൽ തുടങ്ങിയ പദ്ധതിയിൽ അഴിമതി നടന്നതായ പരാതി വിജിലൻസിന് നൽകിയിട്ടും ഭരണത്തിലിരുന്ന പാർട്ടിക്ക് നടപടി സ്വീകരിക്കാത്തതിന് പിന്നിൽ കരാറുകാരൻ്റെ സ്വാധീനമാണ്. സിപിഎം നിർദേശ പ്രകാരം കരാറുകാരൻ പലരേയും സമീപിച്ചതും പരിശോധിക്കേണ്ടതുണ്ടന്നും മുസ്ലിം ലീഗ് ഉള്ളണം മേഖല കമ്മറ്റി ആവശ്യപ്പെട്ടു.

അതിനിടെ 98 ലക്ഷം അഴിമതിക്ക് പുറമെ മൂന്നരക്കോടി അഴിമതിയും നടന്നതായി ആരോപിച്ച് അന്യേഷണം ആവശ്യപെട്ട് പുഴ സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും, ഫിഷറീസ് മന്ത്രിക്കും നാട്ടുകാർ ഒപ്പിട്ട ഭീമ പരാതി നൽകി. അഴിമതിക്കെതിരെ നിരവധി സംഘടനകളാണ് ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. 

Similar News