താനൂർ നഗരസഭ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്നും സിപിഎം വിട്ടു നിന്നു

നഗരസഭ ഭരണ സമിതി കൂടിയാലോചനയില്ലാതെ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം കൂടുതൽ പ്രയാസം തീർക്കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി എം അനിൽകുമാർ പറഞ്ഞു.

Update: 2022-03-31 16:06 GMT

മലപ്പുറം: അശാസ്ത്രീയമായ ഗതാഗത പരിഷ്കരണമെന്ന് ആരോപിച്ച് താനൂർ നഗരസഭ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്നും സിപിഎം വിട്ടു നിന്നു. വ്യാഴാഴ്ച രാവിലെയാണ് താനൂർ നഗരസഭ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. സിപിഎം കൗൺസിലർമാർ, സിപിഎം നേതാക്കൾ, വ്യാപാരി നേതാക്കൾ എന്നിവരാണ് ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നത്.

നഗരസഭ ഭരണ സമിതി കൂടിയാലോചനയില്ലാതെ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം കൂടുതൽ പ്രയാസം തീർക്കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി എം അനിൽകുമാർ പറഞ്ഞു. ഒരേ സമയം രണ്ട് ബസുകൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയില്ല. മാത്രമല്ല ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ ഒരു വഴി മാത്രം എന്നുള്ളതും ഗതാഗത തടസ്സം തീർക്കും.

രാവിലെ ഉദ്ഘാടന ചടങ്ങ് നടത്തുകയല്ലാതെ ഒരു ബസ് പോലും സ്റ്റാൻഡിൽ കയറിയിട്ടില്ല. ഗതാഗത പരിഷ്കരണം പുനപരിശോധിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അപകട വളവായ നടക്കാവിൽ നിന്നാണ് ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. ഇത് കൂടുതൽ അപകടം സൃഷ്ടിക്കുമെന്ന് ഡ്രൈവർമാർ പറഞ്ഞു. ഗതാഗത പരിഷ്കാരം വ്യാപാരികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണന്ന് വ്യാപാരികളും അഭിപ്രായപ്പെട്ടു.

Similar News