കൊയിലാണ്ടിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

കണ്ടൈയ്ന്‍മെന്റ് സോണില്‍ നിന്നും ഇതര സംസ്ഥാനത്തു നിന്നും മൽസ്യ വില്‍പ്പനയ്ക്ക് വരുന്ന വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചു.

Update: 2020-07-13 13:44 GMT

കോഴിക്കോട്: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സമൂഹ വ്യാപനം തടയുന്നതിന് കൊയിലാണ്ടി നഗരത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. നടപടി സംബന്ധിച്ച് വടകര ആര്‍ഡിഒ വിപി അബ്ദുറഹിമാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.

ഹാര്‍ബറിലെ തിരക്കു നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ഹാര്‍ബറില്‍ പ്രവേശിക്കുന്ന കച്ചവടക്കാര്‍ക്കും ലേലക്കാര്‍ക്കും എച്ച്എംഎസ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഹാര്‍ബറില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടയാനും കണ്ടൈയ്ന്‍മെന്റ് സോണില്‍ നിന്നും ഇതര സംസ്ഥാനത്തു നിന്നും മൽസ്യ വില്‍പ്പനയ്ക്ക് വരുന്ന വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചു.

ലേലപ്പുരയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നാല് ഭാഗങ്ങളിലായി ലേല നടപടികള്‍ നടത്താനും ലേലപ്പുരയ്ക്ക് സമീപം മൽസ്യം കയറ്റുന്ന വാഹനങ്ങളുടെ എണ്ണം ഒരേ സമയത്ത് രണ്ടണ്ണമായി പരിമിതപ്പെടുത്തുന്നതിനും നിര്‍ദ്ദേശിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പോലിസ്, ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കച്ചവടക്കാര്‍ക്കും വണ്ടികള്‍ക്കും ഏര്‍പ്പെടുത്തിയ ഗേറ്റ് എന്‍ട്രി പാസ്സില്‍ സമയം പരമാവധി രണ്ട് മണിക്കൂറായി ക്രമീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ഗോകുല്‍ദാസ്, നഗരസഭാ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുഭാഷ് കുമാര്‍, റവന്യൂ, ഹാര്‍ബര്‍ എഞ്ചിനിയറിംഗ്, ഷഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.